വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; മൃതദേഹത്തിൽ ഭർത്താവിനാണ് നിയമാവകാശമെന്ന് ഹൈക്കോടതി #Dowry
കൊച്ചി : ഷാർജയിൽ കൊല്ലം സ്വദേശിനിയും മകളും മരിച്ച സംഭവത്തിൽ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹർജി പരിഗണിച്ച കോടതി മൃതദേഹത്തിൽ ഭർത്താവിനാണ് നിയമാവകാശമെന്ന് പറഞ്ഞു. മരണപ്പെട്ട വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് വിപഞ്ചികയുടെ അമ്മ ഷൈലജയ്ക്കു വേണ്ടി കോടതിയിൽ ഹർജി നൽകിയത്. സംഭവത്തിൽ ഭർത്താവിന്റെ ഭാഗം കൂടി കേൾക്കണമെന്നും മൃതദേഹം കാണുന്നത് പോലെയല്ല അവകാശം ഉന്നയിക്കുന്നതെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തെന്നു കരുതി കുഞ്ഞിന്റെ മൃതദേഹത്തിൽ അവകാശമില്ലെന്ന് പറയാനാവില്ല. ഭർത്താവിനാണ് മൃതദേഹത്തിൽ നിയമാവകാശമെന്നു പറഞ്ഞ കോടതി എംബസിയുടെ നിലപാട് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. കേസിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെ കക്ഷി ചേർക്കാനും കോടതി ആവശ്യപ്പെട്ടു. ഹർജി വീണ്ടും നാളെ പരിഗണിക്കും.
ജസ്റ്റിസ് നഗരേഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദേശത്തുവച്ച് നടന്ന സംഭവമായതിനാൽ അവിടെ പൊലീസ് അന്വേഷിക്കുമെന്നും അവിടുത്തെ രീതിയനുസരിച്ച് മൃതദേഹത്തിന് ഭർത്താവിനാണ് അവകാശമെന്നും അതിനാൽ അധികം ഇടപെടാൻ സാധിക്കില്ലെന്നുമാണ് കോടതി പറഞ്ഞത്. നാളെ മറുപടി വന്ന ശേഷം തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.