അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു. ടീം എത്തിയാൽ ഏത് വേദിയിൽ മത്സരം നടത്തുമെന്നതിലും വ്യക്തതക്കുറവുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന നിലപാടിലാണ് കായികവകുപ്പ്.
ലയണൽ മെസിയുടെയും സംഘത്തിൻ്റെയും കേരള സന്ദർശനത്തിലെ അനിശ്ചിതത്വം വിവാദമായതിന് പിന്നാലെ കായിക വകുപ്പും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനിയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അർജന്റീന ടീം ഉറപ്പായും കേരളത്തിൽ എത്തുമെന്നാണ് ഇപ്പോഴത്തെ അവകാശവാദം. എന്നാൽ ടീം കേരളത്തിൽ എത്തിയാൽ ഏത് വേദിയിൽ മത്സരം നടത്തും എന്നുള്ള കാര്യത്തിൽ പോലും വ്യക്തതയില്ല.
തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്സ് ഹബും, എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവുണ് മത്സരത്തിനായി സർക്കാർ പരിഗണനയിലുള്ളത്. എന്നാൽ ഈ രണ്ടു സ്റ്റേഡിയങ്ങൾക്കും ഫുട്ബോൾ മത്സരങ്ങൾക്കുള്ള ഫിഫയുടെ അനുമതി ഇല്ല. സർക്കാർ ആവശ്യപ്പെട്ടാലും ലീസിന് എടുത്ത കാര്യവട്ടം സ്റ്റേഡിയം വിട്ടുകൊടുക്കണോ എന്ന കാര്യത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ആണ് തീരുമാനം എടുക്കേണ്ടത്.