ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അയക്കാനാണ് പാകിസ്താൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി ബിലാവൽ ഭൂട്ടോ എക്സിൽ കുറിച്ചു. അന്താരാഷ്ട്രവേദിയിൽ പാകിസ്ഥാൻ്റെ സമാധാന ദൗത്യത്തിൻ്റെ ഭാഗമാകാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. പ്രതിസന്ധിഘട്ടത്തിൽ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി ഹിന റബ്ബാനി മുൻ, മുൻ പ്രതിരോധ മന്ത്രി ഖുറം ദസ്ത്ഗിർ ഖാൻ, മുൻ വിദേശകാര്യ സെക്രട്ടറി ജലീൽ അബ്ബാസ് ജിലാനി എന്നിവരും സംഘത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ നിലപാട് വിശദീകരിക്കാൻ പ്രത്യേക സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ശനിയാഴ്ചയാണ് ഇത്തരമൊരു കാമ്പയിനിൻ്റെ തുടക്കം കുറിക്കാൻ പാകിസ്താൻ തീരുമാനിച്ചത്.
പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ധൂറിനെയും തുടർന്നുള്ള നിർണായക നയതന്ത്ര നീക്കത്തിൽ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളെ ധരിപ്പിക്കാൻ കേന്ദ്രസർക്കാർ സർവകക്ഷി സംഘത്തെ അയക്കാൻ തീരുമാനിച്ചു.
മുസ്‌ലിം ലീഗ് പാർലമെൻ്ററി പാർട്ടി നേതാവ് ഐ.ടി. മുഹമ്മദ് ബഷീർ, പ്രവർത്തക സമിതി അംഗം ശശി തരൂർ, സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്, മുൻ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ തുടങ്ങിയവർ കേരളത്തിൽനിന്ന് സംഘത്തിലുണ്ടാകും.