പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസം ഇന്ത്യ തിരിച്ചടിച്ചു. കരസേനയും വ്യോമസേനയും നാവികസേനയും സംയുക്തമായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകൾ തകർത്തു. ആക്രമണത്തിൽ 17 ഭീകരർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റു. മുരിദ്കെയിലെ ലഷ്‌കർ ഭീകര ക്യാമ്പുകൾ തകർത്തതായി സൈന്യം അറിയിച്ചു.
ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിൻ്റെ താവളവും ആക്രമിക്കപ്പെട്ടു. മെഹ്മൂണിലെ ഹിസ്ബുൾ മുജാഹിദ്ദീൻ കേന്ദ്രങ്ങളും തകർത്തു. നീതി നടപ്പാക്കി എന്നായിരുന്നു എക്‌സിലൂടെ സൈന്യത്തിൻ്റെ പ്രതികരണം. റാഫേൽ വിമാനങ്ങളും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് പുലർച്ചെ 1.44ന് തിരിച്ചടിച്ചത്. രാജ്യത്തെ ആറിടങ്ങളിൽ ആക്രമണം നടന്നതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. രാവിലെ 10 മണിക്ക് ഓപ്പറേഷൻ സിന്ദൂരത്തെക്കുറിച്ച് സൈന്യം പൊതുജനങ്ങളെ അറിയിക്കും. യുഎന്നും യുഎസും ഇന്ത്യയോടും പാക്കിസ്ഥാനോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പുലർച്ചെ 1.44നാണ് ആക്രമണം തുടങ്ങിയത്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദാക്കി. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ തങ്ങളുടെ സർവീസുകൾ തടസ്സപ്പെടുത്തുമെന്ന് അറിയിച്ചു. ഖത്തർ എയർവേയ്‌സ് പാക്കിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ധർമശാല വിമാനത്താവളങ്ങൾ അടച്ചു.