ന്യൂഡൽഹി: ഇന്ത്യയുമായി വെടിനിർത്തൽ കരാറിലെത്തിയതിന് ശേഷം പാകിസ്ഥാൻ വ്യോമാതിർത്തി തുറന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കർശന നടപടികൾ സ്വീകരിച്ചതിനെത്തുടർന്ന് പാകിസ്ഥാൻ ഉടൻ തന്നെ വ്യോമാതിർത്തി അടച്ചിരുന്നു. പ്രതികരണമായി ഇന്ത്യയും വ്യോമാതിർത്തി അടച്ചു.
കടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചിട്ടുണ്ട്. ഈ കരാർ പാലിക്കാൻ ഇന്ത്യൻ സർക്കാർ കരസേനയ്ക്കും നാവികസേനയ്ക്കും വ്യോമസേനയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസിന്റെ മധ്യസ്ഥതയിൽ ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പറഞ്ഞു.
എന്നിരുന്നാലും, പാകിസ്ഥാനുമായുള്ള ചർച്ചകളിൽ മൂന്നാം കക്ഷി ഇല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. തീവ്രവാദത്തിനെതിരെ ഇന്ത്യ എപ്പോഴും ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അതിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.
"ഇന്ത്യയും പാകിസ്ഥാനും ഇന്ന് അതിർത്തിയിലെ വെടിനിർത്തലും സൈനിക നടപടികളും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കരാറിലെത്തി. ഭീകരതയ്‌ക്കെതിരെ ഇന്ത്യ എപ്പോഴും ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് തുടരും," അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.