തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകൾ വാഹന പാർക്കിംഗിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കുകയും 400 മുതൽ 500 രൂപ വരെ അനധികൃതമായി പിരിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ ഒഴികെയുള്ള പുറത്തുനിന്നുള്ളവരെ ക്യാമ്പസിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന ഉത്തരവ് നിലവിലുണ്ട്. സ്കൂൾ പരിസരത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്റ്റാളുകൾ നീക്കം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, അധ്യാപക രക്ഷാകർതൃ സംഘടനയുടെയും പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെയും പ്രവർത്തനങ്ങൾക്കായി പുതിയ ബൈലോ തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി.ടി.എയുടെ പ്രവർത്തനത്തിൽ സമയത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കമ്മിറ്റികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അത്തരം കമ്മിറ്റികൾ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
No parking allowed in school compounds; Minister V. Sivankutty issues strict directive.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.