ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പൂഞ്ച്-രജൗരി സെക്ടറുകളിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാൻസ് നായിക് ദിനേശ് കുമാർ മരിച്ചു. പരിക്കേറ്റ മറ്റൊരു സൈനികൻ ചികിത്സയിലാണ്.
ഷെല്ലാക്രമണത്തെ തുടർന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 10 ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
രാവിലെ ആരംഭിച്ച ഷെല്ലാക്രമണത്തിൽ 15 നാട്ടുകാരും കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തെത്തുടർന്ന്, അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കാൻ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകി.
ഏത് സാഹചര്യത്തെയും നേരിടാൻ താൻ പൂർണ്ണമായും തയ്യാറാണെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.