ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) തലവൻ ഫാറൂഖ് അഹമ്മദിന്റെ ശൃംഖല നിർണായക പങ്ക് വഹിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വൃത്തങ്ങൾ സൂചന നൽകിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. കശ്മീരിലെ തീവ്രവാദികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സുരക്ഷാ സേന കുപ്വാരയിലെ ഫാറൂഖ് അഹമ്മദിന്റെ വീട് തകർത്തിരുന്നു.
ഫാറൂഖ് അഹമ്മദ് നിലവിൽ പാക് അധിനിവേശ കശ്മീരിലാണെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷമായി കശ്മീരിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഫാറൂഖ് അഹമ്മദിന്റെ സ്ലീപ്പർ സെല്ലാണെന്ന് സുരക്ഷാ സേന കണ്ടെത്തിയിരുന്നു. പഹൽഗാമിലെ ആക്രമണവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഐഎ നിഗമനം ചെയ്തു.
പാകിസ്ഥാനിൽ നിന്ന് കശ്മീരിലെ മൂന്ന് മേഖലകളിലേക്ക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിന് പദ്ധതിയിടുന്നത് ഫാറൂഖ് അഹമ്മദാണ്. കശ്മീരിലെ പർവതപ്രദേശങ്ങളിലെ എല്ലാ യാത്രാ മാർഗങ്ങളെക്കുറിച്ചും ഫാറൂഖിന് നല്ല അറിവുണ്ട്. 1990 നും 2016 നും ഇടയിൽ അദ്ദേഹം ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കും തിരിച്ചും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി പറയുന്നു. പഹൽഗാം ആക്രമണത്തിനുശേഷം, ഫാറൂഖിന്റെ നിരവധി കൂട്ടാളികളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു.
പാകിസ്ഥാനിൽ നിന്നുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഫാറൂഖ് കശ്മീരിലെ തന്റെ സംഘവുമായി ബന്ധപ്പെടാൻ സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ചതായും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. സമീപകാലത്ത് കശ്മീരിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹൽഗാം ആക്രമണം.