എറണാകുളം: എറണാകുളം ചോറ്റാനിക്കരയിൽ അടച്ചിട്ട വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ദുരൂഹത നീക്കാൻ ഫോറൻസിക് സംഘം പരിശോധന നടത്തും. വീട്ടുടമ ഫിലിപ്പിൻ്റെ മൊഴിയും രേഖപ്പെടുത്തും. എല്ലിൽ പാടുകളുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മെഡിക്കൽ പഠനത്തിനാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ഇത് വ്യക്തമാക്കുന്നതിനുള്ള പരിശോധനകൾ ഉൾപ്പെടെയുള്ള പരിശോധനകൾ കളമശേരി മെഡിക്കൽ കോളജിൽ നടത്തും.
വീട്ടിൽ ഉപയോഗിക്കാത്ത ഫ്രിഡ്ജിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി. 30 വർഷത്തോളമായി അടഞ്ഞുകിടന്ന വീട് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു.
നാട്ടുകാരുടെയും പഞ്ചായത്ത് അംഗത്തിൻ്റെയും പരാതിയെ തുടർന്ന് ഇന്നലെ വൈകിട്ട് പൊലീസ് വീട് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊച്ചിയിലെ ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. അസ്ഥികൾ മനുഷ്യൻ്റേതാണെന്നും ഏറെ പഴക്കമുള്ളതാണെന്നും പോലീസ് പറഞ്ഞു. ഏകദേശം 20 വർഷത്തോളം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.