റിജിത്ത് വധകേസ് : ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം; ശിക്ഷാവിധി 19 വർഷത്തിനുശേഷം #MURDERCASE

 

 


കണ്ണൂർ:
കണ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒമ്പത് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. ഒമ്പത് പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 19 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ബിജെപി-ആർഎസ്എസ് പ്രവർത്തകരായ സുധാകരൻ, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രൻ, അനിൽകുമാർ, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്കരൻ എന്നിവരാണ് പ്രതികൾ. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചു. എല്ലാ പ്രതികളും കൊലക്കുറ്റത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തി.

2005 ഒക്‌ടോബർ മൂന്നിനായിരുന്നു കൊലപാതകം.കണ്ണപുരം ചുണ്ടയിൽ ബി.ജെ.പി-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ ക്ഷേത്രത്തിന് സമീപം ശാഖ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. കൊലപാതകത്തിൻ്റെ തലേദിവസം ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തച്ചങ്കണ്ടി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് റിജിത്തിനെ ഒരു സംഘം അക്രമികൾ വെട്ടിക്കൊന്നത്. റിജിത്തിനൊപ്പമുണ്ടായിരുന്ന മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0