കാസർകോട് പൂച്ചക്കാട്ട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിൻ്റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ ഗഫൂറിൻ്റെ വീട്ടിൽ മന്ത്രവാദം നടത്തിയ യുവതിയടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗഫൂറിൻ്റെ കൈയിലുള്ള സ്വർണം ഇരട്ടിയാക്കുമെന്ന് പറഞ്ഞാണ് സംഘം ഗഫൂറിൻ്റെ വീട്ടിൽ മന്ത്രവാദം നടത്തിയത്.
എന്നാൽ, മന്ത്രവാദം നടത്തിയ യുവതിയും സംഘവും ഗഫൂറിൻ്റെ വീട്ടിൽ നിന്ന് 596 പവൻ സ്വർണം തട്ടിയെടുത്തു. ഈ സ്വർണം പിന്നീട് നൽകേണ്ടിവരുമെന്ന് ഭയന്നാണ് സംഘം കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ജിന്നുമ്മ എന്ന ഷമീമ, ഭർത്താവ് കൂളിക്കുന്ന് സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. 2023 ഏപ്രിലിലാണ് ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണസമയത്ത് വീട്ടിൽ മറ്റാരുമില്ലാതിരുന്നതിനാൽ സ്വാഭാവിക മരണമാണെന്നാണ് ഗഫൂറിൻ്റെ ഭാര്യയും മക്കളും കരുതിയത്. എന്നാൽ പിന്നീടാണ് വീട്ടിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട വിവരം ബന്ധുക്കൾ അറിയുന്നത്. ഇതോടെ മരണത്തിൽ ദുരൂഹത ഉയരുകയും തുടർന്ന് ഗഫൂറിൻ്റെ മകൻ അഹമ്മദ് മുസമ്മിൽ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഷാർജയിലെ സൂപ്പർ മാർക്കറ്റിൻ്റെ ഉടമയായിരുന്നു അബ്ദുൾ ഗഫൂർ.