സിനിമയിൽ ലൈഗികാതിക്രമം ഉണ്ടെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സ്ത്രീകൾ ലൈംഗികാതിക്രമം തുറന്ന് പറയാൻ തയ്യാറായതിൽ WCC യ്ക്ക് നിർണ്ണായക പങ്കുണ്ടെന്നും സംഘടന കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചവരുടെ പേര് പുറത്തുവിടണമെന്നാവശ്യം ഉന്നയിച്ച ഫെഫ്ക കമ്മിറ്റിയെ വിമർശിച്ചു കൊണ്ടും രംഗത്തുവന്നു. റിപ്പോർട്ടിൽ പരാമർശിച്ചവരുടെ പേരുകൾ പുറത്തുവിട്ടില്ലെങ്കിൽ നിയമ വഴി തേടും. 15 അംഗ പവർഗ്രൂപിന്റെ പേര് പുറത്തുവിടണം, ഇതൊരു നരേഷനാണെന്നാണ് സംശയം. കമ്മിറ്റിക്ക് മുൻപാകെ ചിലർ ഇത് പ്ലാൻ്റ് ചെയ്തതാണെന്നും ഫെഫ്ക ആരോപിച്ചു.
WCC അംഗങ്ങൾക്ക് ചോദ്യപ്പട്ടിക അയച്ചു നൽകി. ഫെഫ്ക, അമ്മ സംഘടനകളിലെ സ്ത്രീകൾക്ക് മാത്രം ചോദ്യപ്പട്ടിക കമ്മിറ്റി നൽകിയില്ലെന്നും ഫെഫ്കയിലെ വിവിധ സംഘടനകളിലെ ജനറൽ സെക്രട്ടറിമാരെ ഇതിനായി വിളിക്കുകപോലും ചെയ്തിട്ടില്ല. അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും തങ്ങളുടെ യൂണിയനിലെ സ്ത്രീകളെ വിളിക്കാൻ തയ്യാറായില്ലെന്നും കമ്മിറ്റി കാണേണ്ട ആളുകളെ തെരഞ്ഞെടുത്ത രീതി തെറ്റായിപോയെന്നും ഫെഫ്ക നേതൃത്വം കൂട്ടിച്ചേർത്തു.
അതേസമയം, സിനിമയിൽ നിന്നും വിലക്കിയെന്ന നടി പാർവ്വതി തിരുവോത്തിൻ്റെ ആരോപണം തെറ്റാണെന്ന് ഫെഫ്ക പറഞ്ഞു. ഓരോ പ്രോജക്ടുകളുമായി സമീപിക്കുമ്പോൾ പല കാരണങ്ങളാൽ സിനിമ ചെയ്യാൻ അവർ തയ്യാറായില്ലെന്നും സംഘടന വ്യക്തമാക്കി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.