ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്ന് മാറി നൽകി ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, പരാതിയുമായി വീട്ടുകാർ...#Obituary

മലപ്പുറം തിരൂരിൽ വീട്ടമ്മയുടെ മരണത്തിൽ ബന്ധുക്കൾ പരാതി നൽകി. തിരൂർ ആലത്തിയൂർ പൊയിലിശേരി പെരുള്ളി പറമ്പിൽ ആയിഷുമ്മയുടെ മരണത്തിന് പിന്നാലെയാണ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് നൽകിയ മരുന്ന് കഴിച്ചാണ് ആയിഷുമ്മ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയിൽ തിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

  തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആയിഷുമ്മ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഡോക്‌ടർ നിർദേശിച്ച മരുന്നല്ല ഫാർമസിയിൽ നിന്ന് ആയിഷുമ്മക്ക് നൽകിയതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
മരുന്ന് മാറിയതറിയാതെ അഞ്ച് ദിവസമായി വീട്ടമ്മ ഗുളിക കഴിച്ചെന്നും ഇതുമൂലം വയറിലും വായിലും അലർജി ഉണ്ടായെന്നും വീട്ടുകാർ പറയുന്നു.ആരോഗ്യനില വഷളായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ആയിഷുമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.