ഉന്നതവിദ്യാഭ്യാസ മേഘലയില്‍ മാറ്റം , പ്രതീക്ഷകള്‍ ഏറെ; സംസ്ഥാനത്ത് ഇനി നാലുവര്‍ഷ ബിരുദ കോഴ്സുകള്‍... # Education_News

 


ഉന്നതവിദ്യാഭ്യാസരംഗത്തും കാലോചിതമായ മാറ്റം കേരളത്തിലും വരുന്നുണ്ട്. വിദേശരാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷ ബിരുദ കോഴ്‌സുകളാണ് സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ ആരംഭിക്കുന്നത്. ഈ മാറ്റം വിദ്യാർഥികളിൽ വലിയ പ്രതീക്ഷയും അതേ സമയം ആശങ്കയും ഉളവാക്കുന്നതായി വിലയിരുത്തപ്പെടുന്നു.

വൈകിയാണെങ്കിലും നാലുവർഷത്തെ ബിരുദ കോഴ്‌സുകൾ കേരളത്തിൽ തുടങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ആഗോളതലത്തിൽ ബിരുദ കോഴ്‌സുകളുടെ കാലാവധി നാല് വർഷമാണെന്നത് വിദേശപഠനത്തിന് പോകുന്ന മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. അതിനുള്ള പരിഹാരമാണ് പുതിയ പഠന സമ്പ്രദായം. ഗവേഷണത്തിന് ഇന്ത്യയിൽ മാസ്റ്റർ ബിരുദമാണ് മാനദണ്ഡം. നാല് വർഷത്തെ ഓണേഴ്‌സ് കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം.

നൈപുണ്യ വികസനം, തൊഴിൽ വർദ്ധന, മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുക എന്നതും ലക്ഷ്യമാണ്. ഇന്ത്യയിലെ ബിരുദധാരികളിൽ 50% പേർക്കും തൊഴിൽ നൈപുണ്യം ഇല്ലെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. വിവിധ കാരണങ്ങളാൽ കോഴ്‌സ് പൂർത്തിയാക്കാത്തവർക്ക് എപ്പോൾ വേണമെങ്കിലും ബിരുദം നേടാനുള്ള മൾട്ടിപ്പിൾ എൻട്രി എക്‌സിറ്റ് സംവിധാനമുണ്ട്. എല്ലാ വർഷവും കോഴ്സ് പൂർത്തിയാകുമ്പോൾ വിവിധ സർട്ടിഫിക്കേഷനുകൾ ലഭ്യമാണ്.

ഒരു സർവകലാശാലയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനും അവസരമുണ്ട്. നാലുവർഷത്തെ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതിന് സർവകലാശാലകളിൽ അടിസ്ഥാന സൗകര്യ വികസനം ഉടൻ നടപ്പാക്കണം. കാമ്പസുകൾ വിദ്യാർഥി സൗഹൃദമാക്കുകയും അധ്യാപകരെ സജ്ജരാക്കുകയും ചെയ്താൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല പുതിയ ഉയരങ്ങളിലെത്തും.

MALAYORAM NEWS is licensed under CC BY 4.0