പത്തനംതിട്ട : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി കൊവിഡ് വാക്‌സിൻ്റെ ബൂസ്റ്റർ ഡോസ് ആണെന്ന് തെറ്റിദ്ധരിച്ച് കുത്തിവയ്പ് നൽകിയ സംഭവത്തിലാണ് പ്രതി പിടിയില്‍. പത്തനംതിട്ട വളഞ്ഞൂഴി സ്വദേശി ആകാശ് (22) ആണ് അറസ്റ്റിലായത്.
റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് ഇയാള്‍ കുത്തിവെപ്പ് നൽകിയത്. ചിന്നമ്മ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയുടെ ഉദ്ദേശ്യം അറിയാൻ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. അറസ്റ്റിൻ്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കൊവിഡ് വാക്‌സിൻ്റെ ബൂസ്റ്റർ ഡോസ് ആണെന്ന് തെറ്റിദ്ധരിച്ച് അജ്ഞാതൻ ചിന്നമ്മയ്ക്ക് കുത്തിവയ്പ്പ് നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിർബന്ധിച്ചുവെന്നാണ് ചിന്നമ്മയുടെ മൊഴി. നടുവിന് ഇരുവശത്തുമായിരുന്നു കുത്തിവയ്പ്പ് നല്‍കിയത്. ഇതിനായി ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നൽകിയെന്നും കത്തിക്കാൻ നിർദേശിച്ചതായും പ്രതി പറഞ്ഞു.
അസാധാരണ സംഭവത്തിൽ റാന്നി പൊലീസ് വ്യാപകമായ അന്വേഷണമായിരുന്നു നടത്തിയിരുന്നത്. വെള്ള സ്‌കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്ന് വ്യക്തമായിരുന്നു.
കുത്തിവെപ്പിന് ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചില്ല. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവർക്ക് 66 വയസ്സുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്തു.