സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്താണെന്ന് കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ നിർമിക്കാനെന്ന വ്യാജേനയാണ് റിമോട്ടുകളും ബാറ്ററികളും വാങ്ങിയത്. അന്വേഷണത്തിൽ സൈബർ വിദഗ്ധരുടെ സഹായം തേടാനാണ് പൊലീസിന്റെ തീരുമാനം.
യഹോവ സാക്ഷികളുടെ ഒരു സമ്മേളനം നടക്കുന്നുണ്ടെന്നറിഞ്ഞ് ഡൊമിനിക് മാർട്ടിൻ വിദേശത്തുനിന്നും എത്തി. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ നിർമിക്കാനെന്ന പേരിലാണ് ബോംബ് നിർമിക്കാനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയതെന്ന് ഇയാൾ വെളിപ്പെടുത്തി. എറണാകുളം പള്ളിമുക്കിലെ ഇലക്ട്രോണിക്സ് കടകളിൽ നിന്ന് 4 റിമോട്ടുകളും വയറുകളും വാങ്ങി. സംശയം തോന്നാതിരിക്കാൻ പ്രത്യേക കടകളിൽ നിന്ന് വാങ്ങി. തൃപ്പൂണിത്തുറയിലെ കടയിൽ നിന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ച ഗുണ്ടുകളും പമ്പുകളിൽ പോയി പെട്രോൾ വാങ്ങി എന്നാണ് പ്രതി വെളിപ്പെടുത്തിയിരിക്കുന്നത്.