നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ മൂന്ന് പേരുടെ സാമ്പിളുകൾ പരിശോധിച്ചു. മെഡിക്കൽ കോളേജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവായതിനാൽ ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയക്കില്ല.
നിപ ബാധിച്ച് ജില്ലയിൽ രണ്ട് മരണം സ്ഥിരീകരിച്ചതിന് പിന്നാലെ വൈറസ് ബാധയെക്കുറിച്ച് ആരോഗ്യവകുപ്പ് ഗൗരവമായ പഠനം തുടങ്ങി. മരിച്ച ഇരുവരും രണ്ട് മാസത്തെ ഇടവേളയിൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയവരാണ്. എന്നാൽ, വിദേശത്തുനിന്നാണോ വൈറസ് പടർന്നതെന്ന് ആരോഗ്യവകുപ്പിന് ഉറപ്പില്ല.
ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദിന് സ്വന്തമായി തോട്ടമുണ്ട്. ഇവിടെ കൃഷിയും നടക്കുന്നു. പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി നടത്തുന്നത്. വവ്വാലുകൾ താമസിക്കുന്ന സ്ഥലമാണോ ഇത് എന്നാണ് പ്രധാനമായും പരിശോധിക്കുക. സംസ്ഥാന വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും ബുധനാഴ്ച പഠനം തുടങ്ങും.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പക്ഷി സർവ്വേ വിഭാഗത്തിൽ നിന്നും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും പഠനത്തിനായി കേരളത്തിലെത്തുന്നുണ്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.