മണൽമാഫിയ സംഘങ്ങളെ സഹായിച്ചതിന് രണ്ട് ഗ്രേഡ് എഎസ്ഐമാരെയും അഞ്ച് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് നീക്കി കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഉത്തരവിറക്കി. ഇവരെല്ലാം ഇപ്പോൾ കണ്ണൂർ റേഞ്ചിലാണ് ജോലി ചെയ്യുന്നത്.
ഗ്രേഡ് എഎസ്ഐമാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പൊലീസ് ഓഫീസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി എം (കാസർകോട്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി. (കാസർകോട്) എന്നിവരെ സർവീസിൽ നിന്ന് നീക്കം ചെയ്തു.
മണൽ മാഫിയ സംഘവുമായി ബന്ധം സ്ഥാപിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളും സ്ഥലവും ചോർത്തുകയും ചെയ്തതിനാണ് നടപടി. ഈ നടപടി ഗുരുതരമായ അച്ചടക്കലംഘനം, മോശം പെരുമാറ്റം, പെരുമാറ്റദൂഷ്യം, പോലീസിന് അപകീർത്തി വരുത്തൽ എന്നിവയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.