മുസ്ലിം മത വിദ്യാഭ്യാസ കേന്ദ്രത്തിലെ പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹത, അന്വേഷണം ആരംഭിച്ചു. #GirlSuicide

ബാലരാമപുരത്തെ ഇസ്ലാമിക് മത വിദ്യാഭ്യാസ കേന്ദ്രമായ അൽ അമൻ മദ്രസയിൽ പീഡനം മൂലം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാലരാമപുരം പോലീസ് ജീവനക്കാരുടെ മൊഴിയെടുത്തു.  ഇതേ പരിസരത്തുള്ള ഖദീജത്തുൽ ഖുദ്ര വിമൻസ് അറബിക് കോളേജിലെയും അൽ അമൻ മദ്രസ റിലീജിയസ് സ്‌കൂളിലെയും 5 ജീവനക്കാരിൽ നിന്നും 10 വിദ്യാർത്ഥികളിൽ നിന്നും പോലീസ് മൊഴിയെടുത്തു.  ചെറിയ പെരുന്നാളിന് പോയപ്പോൾ ഇനി ഇങ്ങോട്ട് വരില്ലെന്ന് അസ്മിയ പറഞ്ഞതായി വിദ്യാർത്ഥികളിൽ ചിലർ പോലീസിനോട് പറഞ്ഞിരുന്നു.  ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്.

  ബീമാപള്ളി സ്വദേശി അസ്മിയാമോൾ (17) ഇടമനക്കുഴി ഖദീജത്തുൽ ഖുദ്ര വനിതാ അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.  ശനിയാഴ്ച വൈകുന്നേരമാണ് അസ്മിയയെ മതബോധന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  കോളേജും മതപാഠശാലയും നടത്തുന്നത് സ്വകാര്യ വ്യക്തികളാണ്.  കഴിഞ്ഞ ഒരു വർഷമായി ഇവിടെ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ.

  എല്ലാ വെള്ളിയാഴ്ചകളിലും അസ്മിയ വീട്ടിലേക്ക് വിളിക്കുമായിരുന്നു.  എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച അസ്മിയയുടെ ഫോൺകോൾ വീട്ടുകാർക്ക് ലഭിച്ചില്ല.  ഇതോടെ കുട്ടിയുടെ മാതാവ് മതപഠന കേന്ദ്രത്തിലേക്ക് വിളിച്ചു.  ഇതോടെ അസ്മിയ തിരികെ വിളിച്ചു.  ഉമ്മാ എന്നെ കൊണ്ടുപോകാമോ എന്ന് അസ്മിയ ചോദിച്ചതായി വീട്ടുകാർ പറയുന്നു.  ഒന്നര മണിക്കൂറിനുള്ളിൽ അസ്മിയയുടെ മാതാവ് അസ്മിയ പഠിക്കുന്ന സ്ഥാപനത്തിൽ എത്തിയെങ്കിലും മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

  മതബോധന കേന്ദ്രത്തിന്റെ അടുക്കളയ്ക്ക് സമീപമാണ് 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  മകൾ ആത്മഹത്യ ചെയ്യില്ലെന്ന വിശ്വാസത്തിലാണ് കുടുംബം.  ബന്ധുക്കൾ മൊഴി നൽകിയതോടെ അസ്മിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്ന പൊലീസ് അന്വേഷണം ആരംഭിച്ചു.
MALAYORAM NEWS is licensed under CC BY 4.0