ഒഡീഷയിൽ റഷ്യൻ പൗരന്മാരുടെ മരണം ദുരൂഹത പടർത്തുന്നു. 15 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്. ജഗത്സിംഗ്പൂർ ജില്ലയിലെ പാരാദീപ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ റഷ്യൻ പൗരനായ മില്യകോവ് സെർജിയെ മരിച്ച നിലയിൽ കണ്ടെത്തി.
51 കാരനായ സെർജി മില്യകോവ് എംബി ആൽഡ്ന കപ്പലിലെ ചീഫ് എഞ്ചിനീയറാണ്. മുംബൈയിൽ നിന്ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലേക്ക് പോകുന്നതിനിടെയാണ് കപ്പൽ ഇവിടെ നങ്കൂരമിട്ടത്. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി തുറമുഖ ചെയർമാൻ പി.എൽ.ഹരാനന്ദ് അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വിമർശകനും റഷ്യൻ പാർലമെന്റ് അംഗവുമായ എംപി പവൽ ആന്റോവ്, കൂട്ടാളി വ്‌ളാഡിമിർ ബിഡെനോവ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ ഒഡീഷയിലെ ഒരു ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിഡെനോവിനെ ഡിസംബർ 22 ന് ഹോട്ടൽ മുറിയിലും അന്റോനോവിനെ ഡിസംബർ 24 ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിലും കണ്ടെത്തി.