ന്യൂഡൽഹി : വെള്ളിയാഴ്ച പ്രഖ്യാപിച്ച ‘കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡലിന്’ കേരളത്തിൽ നിന്ന് എട്ട് പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു.
രാജ്യത്തുടനീളം 28 വനിതാ ഓഫീസർമാർ ഉൾപ്പെടെ 151 പോലീസുകാരെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
ജില്ലാ പോലീസ് മേധാവിമാരായ കറുപ്പസാമി, കെ കാർത്തിക്; ആർ ആനന്ദ് (അഡീഷണൽ എഐജി); ഡിവൈഎസ്പിമാരായ വിജുകുമാർ നളിനാശാൻ, ഇമ്മാനുവൽ പോൾ; ഇൻസ്‌പെക്ടർമാരായ വിഎസ് വിപിൻ, ആർ കുമാർ, എസ്‌ഐ മഹി സലിം എന്നിവർ കേരളത്തിന്റെ ആദരം ഏറ്റുവാങ്ങും.
സിബിഐയിലെ മികച്ച 15 ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര പോലീസിൽ നിന്ന് 11 പേരും മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് 10 പേർ വീതവും കേരളം, രാജസ്ഥാൻ, പശ്ചിമ ബംഗാൾ പോലീസ് എന്നിവിടങ്ങളിൽ നിന്ന് എട്ട് പേർ വീതവുമാണ് അവാർഡിനായി തിരഞ്ഞെടുത്തത്.
ബീഹാർ പോലീസിൽ നിന്ന് ഏഴ്, ഗുജറാത്ത്, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ആറ് പേർ വീതവും ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വീതവും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് പേരെയുമാണ് അവാർഡിനായി തിരഞ്ഞെടുത്തത്.
അസം, ഹരിയാന, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള നാലുപേരെ വീതവും തിരഞ്ഞെടുത്തു.
കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെ ഉയർന്ന പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനും അന്വേഷണത്തിലെ അത്തരം മികവ് തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടാണ് 2018-ൽ 'കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ ഫോർ എക്സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ' രൂപീകരിച്ചത്.
എല്ലാ വർഷവും ഓഗസ്റ്റ് 12 നാണ് ഇത് പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.