എറണാകുളം : പൊതുവെ മഴക്കാലം എന്നത് മീൻവിലയിൽ വർദ്ധനവുണ്ടാകുന്ന കാലമാണ്, എന്നാൽ ഇക്കുറി പതിവിൽ അധികം വിലക്കയറ്റത്തോടെയാണ് മത്സ്യ വിപണി കുതിക്കുന്നത്. സാധാരണക്കാരന്റെ മീനായ മത്തി പോലും വിലയിൽ പ്രീമിയം റേഞ്ചിൽ എത്തിയിരിക്കുകയാണ്.
പത്തും ഇരുപതും രൂപയ്ക്ക് വാങ്ങിയിരുന്ന മത്തി അമ്പത്തിലും നൂറിലും എത്തിയപ്പോഴും എല്ലാവർക്കും പ്രിയമായിരുന്നു. എന്നാലതും കടന്ന് 200 നും മേലെ എത്തിയപ്പോൾ മത്തിപ്രിയർ പോലും തീൻ മേശയിൽ നിന്നും മത്തിയെ മാറ്റിയിരിക്കുകയാണ്.
വില കൂടുന്നതിന് കാരണമായി പല കാരണങ്ങളാണ് മൊത്ത കച്ചവടക്കാർ പറയുന്നത്.
നാടൻ മത്തിക്ക് 230 രൂപ മുതലാണ് വില. അയലയ്ക്ക് 180 രൂപ മുതൽ 300 രൂപ വരെയും കിളിമീന് 250 രൂപ മുതലുമാണ് വില.
ചൂരയ്ക്ക് 220 രൂപ മുതലും, ഏരിക്ക് 350 രൂപ മുതലും ഓലക്കുടിക്ക് കിലോയ്ക്ക് 600 രൂപ മുതലും വില ആരംഭിക്കുന്നു. ഏക ആശ്വാസം കൊഴുവയാണ്. കിലോയ്ക്ക് 70 രൂപ മുതലാണ് വില. ചെമ്മീന് 430 രൂപ മുതലാണ് വില. ഏക്കാലത്തേയും വിലക്കൂടിയ മീനായ നെയ്മീന് 1360 രൂപയാണ് കിലോയ്ക്ക് വില.