VALIYA CHUDUKADU എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
VALIYA CHUDUKADU എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പച്ചമാംസം വെന്തുരുകിയ മണം പേറിയ വലിയ ചുടുകാട് #ValiyaChudukadu


ആലപ്പുഴ: വി എസിനെ മാറോടുചേര്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് വലിയ ചുടുകാട്. പി.കൃഷ്ണപിള്ളയും, എംഎൻ ഗോവിന്ദൻ നായരും, കെആർ ഗൗരിയമ്മയുമെല്ലാം യാത്ര അവസാനിപ്പിച്ച അതേ വലിയ ചുടുകാട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്മരണകൾ ഉറങ്ങുന്ന മണ്ണാണ് വലിയ ചുടുകാട്ടിലേത്.
വലിയ ചുടുകാട്, പേരുപോലെ അക്ഷരാര്‍ത്ഥത്തില്‍ ചുടുകാട് തന്നെ.1946-ലെ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത് വെടിയേറ്റ് രക്ത സാക്ഷികളായവരെയും പരിക്കേറ്റവരെയുമെല്ലാം വലിയ ചുടുകാട്ടിലിട്ട് സർ സിപിയുടെ പോലീസ് പച്ചക്ക് കത്തിച്ച ചുടുകാട്. പുന്നപ്രയിലെ പോലീസ് ക്യാമ്പ് ആക്രമിച്ചത്തിന്റെ പരിണിതഫലം. 10000-ൽ അധികം പേരാണ് അന്ന് പോലീസ് ക്യാമ്പ് വളഞ്ഞത്. ഇൻസ്പെക്ടർ വേലായുധൻ നാടാരുമായി അന്ന് നേതാക്കൾ തർക്കത്തിലേർപ്പെടുകയും, ഒടുവിലത് സംഘർഷത്തിലേക്കും ഇൻസ്പെക്ടർ നാടാർ അടക്കം മൂന്ന് പോലീസുകാർ കൊല്ലപ്പെടുന്നതിലേക്കും എത്തി. കുന്തവും , കമ്പും, കല്ലുമായി പോലീസിനെ നേരിട്ട സമരക്കാർക്ക് പോലീസിൻ്റെ വെടിവെപ്പിൽ ജീവൻ നഷ്ടമായി. ഒരു ഘട്ടത്തിൽ വെടിയുണ്ട തീർന്ന് പോലീസ് പിൻവാങ്ങുകയായിരുന്നു, ഒപ്പം സമരക്കാരും. അപ്പോഴും കുറേപ്പേർ പരിക്കേറ്റവിടെ കിടന്നിരുന്നു.

പിന്നീട് പോലീസ് ക്യാമ്പിലേക്ക് എത്തിയ ഡിഎസ്പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിലുള്ള പട്ടാളം പരിക്കേറ്റവരെ വീണ്ടും തല്ലിച്ചതച്ച് കൊലപ്പെടുത്തി. ഇവരെ വലിയ ചുടുകാട്ടിൽ എത്തിച്ച് കൂമ്പാരം കൂട്ടി പെട്രോളൊഴിച്ച് തീകൊളുത്തി.ഇതിൽ ജീവനുള്ളവരും ഉണ്ടായിരുന്നു. കാട്ടൂരിൽ നിന്നും, മാരാരിക്കുളത്തു നിന്നും കൊണ്ടു വന്നവരെയും പിന്നീട് ഇത്തരത്തിൽ ഇവിടെ കത്തിച്ചു. പച്ച ജീവൻ കത്തിയെരിഞ്ഞ മണ്ണിലാണ് മുതിർന്ന നേതാക്കൾക്ക് ഉള്ളതു പോൽ വിഎസിനും ഇടം ഒരുക്കുന്നത്.

രണധീരന് അവസാന നിദ്രയൊരുക്കി വലിയചുടുകാട് #VS


 

ആലപ്പുഴ : കേരളജനതയുടെ ചങ്കിലെ റോസാപ്പൂവിനെ സ്വീകരിക്കാനൊരുങ്ങി വലിയ ചുടുകാടിന്റെ മണ്ണ്. നിസ്വവർഗത്തിന്റെ നായകനെ നെഞ്ചോടുചേർക്കാനായി കാത്തുനിൽക്കുന്ന വലിയ ചുടുകാട്ടിലേക്കും ജനങ്ങളുടെ ഒഴുക്കാണ്. പുന്നപ്ര വയലാർ രക്തസാക്ഷികൾക്കും സഖാക്കളുടെ സഖാവായ പി കൃഷ്‌ണപിള്ള ഉൾപ്പെടെ മഹാനേതാക്കൾക്കുമൊപ്പം കേരളത്തിന്റെ കണ്ണും കരളുമായ വി എസിനും അന്ത്യവിശ്രമം.

 വി എസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേർന്നതാണ്‌ വലിയചുടുകാട്‌. വി എസിന്‌ അറിയുന്നവരും വി എസിനെ അറിയുന്നവരും രക്തസാക്ഷികളായി. ജീവനോടെയും അല്ലാതെയും അവരെ വലിയചുടുകാട്ടിലാണ്‌ കൂട്ടിയിട്ട്‌ കത്തിച്ചത്‌. വി എസിലെ പോരാളിയെയും നേതാവിനെയും കണ്ടെത്തിയ പി കൃഷ്‌ണപിള്ള, പോരാട്ടങ്ങൾക്ക്‌ തോളോടുതോൾ ചേർന്നുനിന്ന പി കെ ചന്ദ്രാനന്ദൻ, കെ ആർ ഗൗരിയമ്മ, പി കെ കുഞ്ഞച്ചൻ, എൻ ശ്രീധരൻ, പി കെ വിജയൻ, സൈമൺ ആശാൻ, ആർ സുഗതൻ, ടി വി തോമസ്‌, പി ടി പുന്നൂസ്‌, ജോർജ്‌ ചടയംമുറി, സി കെ ചന്ദ്രപ്പൻ തുടങ്ങിയ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്‌ ഊടും പാവും പകർന്ന സമുന്നതർക്കൊപ്പം വി എസും ഇനി ഇവിടെ അണയാത്ത സമരജ്വാലയാകും.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0