മറുപടിയില്ല! കോടിക്കണക്കിന് രൂപയുടെ ഫണ്ട് വന്ന പിഎം കെയേഴ്‌സിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. #PMCares

ന്യൂഡൽഹി: ലോക്‌സഭയിൽ പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് നിരോധിച്ചു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, പിഎം കെയേഴ്‌സ് ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭ സെക്രട്ടേറിയറ്റിനെ അറിയിച്ചു.

ജനുവരി 30 ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ലോക്സഭാ നിയമങ്ങളിലെ സെക്ഷൻ 41(2) (vii), 41(2)(xvii) പ്രകാരം മൂന്ന് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു.

സർക്കാരിന്റെ പരിഗണനയിലില്ലാത്തതോ സർക്കാരിന് പ്രാഥമിക ഉത്തരവാദിത്തമില്ലാത്തതോ ആയ സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കരുതെന്ന് ഈ നിയമം പറയുന്നു.

 ഈ പദ്ധതികൾക്കായി ഉപയോഗിക്കുന്ന ഫണ്ടുകൾ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുള്ളതല്ലെന്നും പൂർണ്ണമായും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും മറ്റും ലഭിക്കുന്ന സംഭാവനകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി.

സീറോ അവറിൽ ഈ മൂന്ന് ഫണ്ടുകളെക്കുറിച്ച് ചോദ്യങ്ങളോ നോട്ടീസുകളോ ലഭിച്ചാൽ, അവ അനുവദിക്കുന്നതിന് നിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പണം സ്വരൂപിക്കുന്നതിനുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് പിഎം കെയേഴ്‌സ്. 2020 മാർച്ച് 7 മുതൽ പിഎം കെയേഴ്‌സ് ഫണ്ട് പ്രവർത്തനം ആരംഭിച്ചത്.

വിവിധ സഹായങ്ങൾക്ക് എന്ന പേരിൽ ഈ ഫണ്ടിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്.

എന്നിരുന്നാലും, പിഎം കെയേഴ്‌സ് ഫണ്ട് ഒരു പൊതു അതോറിറ്റിയല്ലെന്നും അതിനാൽ വിവരാവകാശ നിയമപ്രകാരം ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ബാധ്യസ്ഥരല്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0