ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാനക്കൊല. 19 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടിയെ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ ഭർത്താവിനും ബന്ധുക്കൾക്കും പരിക്കേറ്റു. കേസിൽ പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രാത്രി ഹുബ്ബള്ളിയിലെ ഇനാംവീരപൂർ ഗ്രാമത്തിൽ ഒരു ദാരുണമായ കൊലപാതകം നടന്നു. പ്രദേശവാസിയായ വിവേകാനന്ദന്റെ ഭാര്യ മാന്യത പാട്ടീൽ കൊല്ലപ്പെട്ടു. കേസിൽ മാന്യതയുടെ അച്ഛൻ പ്രകാശ് ഗൗഡ പാട്ടീൽ, ബന്ധുക്കളായ അരുണും വീരണ്ണയും എന്നിവരെ ഹുബ്ബള്ളി പോലീസ് അറസ്റ്റ് ചെയ്തു. പ്രണയത്തിലായിരുന്ന മാന്യതയും വിവേകാനന്ദനും ജൂൺ 19 ന് കുടുംബങ്ങൾ എതിർത്തതിനെ തുടർന്ന് വിവാഹിതരായി.
ഇതിനുശേഷം അവർ ഹാവേരിയിലേക്ക് താമസം മാറി. ഇരു കുടുംബങ്ങളിലെയും കുടുംബാംഗങ്ങളെ വിളിച്ച് പോലീസ് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയായിരുന്നു. ഇതിനിടയിൽ, ഗർഭിണിയായ മാന്യതയുമായി വിവേകാനന്ദൻ ഹുബ്ബള്ളിയിലേക്ക് മടങ്ങി.
മാന്യതയുടെ അച്ഛൻ പ്രകാശും ബന്ധുക്കളും ഇന്നലെ രാത്രി ആയുധങ്ങളുമായി ഇവിടെ എത്തി. ലോഹ വടി കൊണ്ട് അടിച്ചും പിക്കാക്സ് കൊണ്ട് കുത്തിയുമാണ് അവർ കൊലപാതകം നടത്തിയത്. തടയാൻ എത്തിയ വിവേകാനന്ദനെയും ബന്ധുക്കളെയും അവർ ആക്രമിച്ചു. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹുബ്ബള്ളി പോലീസ് പറഞ്ഞു.

Honor killing Karnataka father and relatives arrested.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.