കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്; യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സമരപരിപാടിയിൽനിന്ന് വിട്ടുനിന്ന് ചാണ്ടി ഉമ്മൻ #Youth_Congress




  കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ കോഴിക്കോട്ടെ കോൺഗ്രസിൽ തലപൊക്കി ഗ്രൂപ്പ് പോര്. കോഴിക്കോട് കോർപ്പറേഷന് എതിരായി യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരപരിപാടിയിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ച പരിപാടിയിൽ നിന്നാണ് ചാണ്ടി ഉമ്മൻ വിട്ടുനിന്നത്. ചാണ്ടി ഉമ്മൻ വിട്ടുനിന്നതിന് പിന്നിൽ ഗ്രൂപ്പ് താത്പര്യമാണെന്നാണ് വിവരം.


സിദ്ദിഖ് വിഭാഗം ഇടപെട്ട് ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുക്കുന്നത് വിലക്കിയെന്നാണ് ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോർപ്പറേഷനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ശോഭ കെടുത്തുന്നതാണ് ചാണ്ടിയുടെ നടപടി എന്നും ഇതിനെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.

പരിപാടിയിൽ നിന്ന് വിട്ടുനിന്നതോടെ ചാണ്ടി ഉമ്മനെതിരെ പരസ്യപ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ രംഗത്ത് എത്തി. കോഴിക്കോട് ഉണ്ടായിട്ടും ഡിസിസി പ്രസിഡന്റ് നേരിട്ട് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തില്ല എന്ന കാര്യത്തിൽ ചാണ്ടി ഉമ്മനോട് വിശദീകരണം തേടുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. കോർപ്പറേഷനെതിരായി നടത്തുന്ന യൂത്ത് കോൺഗ്രസ് പരിപാടി മാതൃകാപരമാണ് അതിൽ പങ്കെടുക്കണമെന്ന് ഇന്നു രാവിലെയും ആവശ്യപ്പെട്ടെന്നും പ്രവീൺ കുമാർ പറഞ്ഞു. എംഎൽഎ വിട്ടുനിന്നത് ബോധപൂർവ്വം എന്നുകരുതുന്നില്ല. എന്നാൽ ബോധപൂർവ്വം എങ്കിൽ ആ നടപടി തെറ്റാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

കോർപ്പറേഷന് എതിരായി വീട് കയറിയുള്ള ഗൃഹസമ്പർക്ക യാത്രയാണ് യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി നടത്തുന്നത്. ഈ മാസം ഒന്നുമുതൽ നടക്കുന്ന പരിപാടിയിൽ പല നേതാക്കളും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ഈ പരിപാടിയിൽ ഉദ്ഘാടകനായി നിശ്ചയിച്ചത് ചാണ്ടി ഉമ്മനെയായിരുന്നു. കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടികൾ ഉള്ള ചാണ്ടി ഉമ്മൻ പുലർച്ചെ തന്നെ ജില്ലയിൽ എത്തുകയും ചെയ്തിരുന്നു. 7.30 ന് തീരുമാനിച്ച പരിപാടിയിൽ ചാണ്ടി ഉമ്മൻ എത്താത്തതിനെ തുടർന്ന് നേതാക്കൾ ഇടപെട്ട് പങ്കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ചാണ്ടി വിട്ടുനിന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0