തിരുവനന്തപുരം : വിതുരയിൽ ആംബുലൻസ് തടഞ്ഞുള്ള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ചികിത്സ വൈകിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. വിതുര മണലി സ്വദേശി ബിനുവാണ് മരിച്ചത്. അൽപം നേരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആംബുലൻസ് പഴകിയതാണെന്നും ഇൻഷുറൻസ് കാലാവധി കഴിഞ്ഞെന്നും ആരോപിച്ച് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധം.
ആത്മഹത്യയ്ക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിൽസയ്ക്കുശേഷം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതോടെ കോൺഗ്രസ് പ്രതിഷേധമുയർന്നു. പ്രതിഷേധത്തെ തുടർന്ന് 20 മിനിറ്റിലേറെ ആംബുലൻസ് തടഞ്ഞു. രോഗിയുടെ അവസ്ഥ പറയാൻ ശ്രമിച്ച ആശുപത്രി അധികൃതരെയും സമരക്കാർ ആക്രമിച്ചു. എന്നാൽ പ്രതിഷേധങ്ങൾക്കൊടുവിൽ ബിനു മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.
എന്നാൽ, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചില്ലായിരുന്നെങ്കിൽ സഹോദരനെ രക്ഷിക്കാമായിരുന്നുവെന്ന് ബിനുവിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഈ ആംബുലൻസിൽ രോഗികളെ കയറ്റാൻ കഴിയില്ലെന്നും എത്രയും വേഗം വിതുരയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കണമെന്ന ഡോക്ടറുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ബിനുവുമായി ആംബുലൻസ് പുറപ്പെട്ടതെന്നു പറഞ്ഞെങ്കിലും കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് എടുക്കാൻ അനുവദിച്ചില്ല. ബിനുവിനെ നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
ഇതിനിടെ ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിതുര പൊലീസ് കേസെടുത്തു. പരാതി നൽകുമെന്ന് ബന്ധുക്കളും അറിയിച്ചിട്ടുണ്ട്.