വാൽപ്പാറയിലെ കൊലയാളി പിടിയിൽ #Valparai_tigerattack


ചാലക്കുടി: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി പിടിയിൽ. പച്ചമല എസ്‌റ്റേറ്റിന്‌ സമീപം തമിഴ്‌നാട്‌ വനംവകുപ്പ്‌ സ്ഥാപിച്ച കൂട്ടിലാണ്‌ പുലി കുടുങ്ങിയത്‌. കുട്ടിയുടെ മൃതദേഹം കിട്ടിയ ഭാഗത്തും വീടിനുസമീപത്തുമായിരുന്നു കൂട്‌ സ്ഥാപിച്ചിരുന്നത്‌. വീടിനടുത്തെ കൂട്ടിലാണ്‌ പുലി പെട്ടത്.
വാൽപാറ ടൗണിനോടു ചേർന്ന പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെ വീടിനുമുന്നിൽ കളിച്ചുകൊണ്ടിരിക്കെ വെള്ളിയാഴ്‌ചയാണ് പുലി പിടിച്ചത്‌. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട തൊഴിലാളികൾ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ശനിയാഴ്‌ച പൊലീസും വനംവകുപ്പ്‌ അധികൃതരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്‌. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം സംസ്‌കരിക്കുകയായിരുന്നു.
സ്ഥലത്ത് പുലിയുടെ ആക്രമണം ഇതിന്‌ മുമ്പും ഉണ്ടായിട്ടുണ്ട്‌. തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള ആളുകൾ താമസിക്കുന്ന ജനവാസ മേഖലയിൽ വന്യ മൃഗങ്ങളുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0