ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കാത്ത രണ്ടുജില്ലകളാണ് വയനാടും ഇടുക്കിയും. അങ്കമാലി-ശബരി പാത യാഥാർഥ്യമാകുമ്പോൾ ഇടുക്കി ജില്ല റെയിൽവേ ഭൂപടത്തിലെത്തും.
തൊടുപുഴവഴിയാണ് പാത കടന്നുപോവുക. കാലടിമുതൽ തൊടുപുഴ വരെയുള്ള 58 കി.മീ. പാതയുടെ നിർമാണം ഉടൻ ആരംഭിക്കുന്നതിനും റെയിൽവേക്കുമുന്നിൽ പ്രായോഗികതടസ്സങ്ങളില്ല. ഇടുക്കി റെയിൽവേ ഭൂപടത്തിൽ ചേർക്കപ്പെടുന്നതോടെ ടൂറിസം വ്യവസായവും വളരും. മൂന്നാർ, തേക്കടി, ദേവികുളം, പീരുമേട് തുടങ്ങിയ കേരളത്തിലെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രാബന്ധം മെച്ചപ്പെടും.
ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് 19 കി.മീ. വനഭൂമി ആവശ്യമായതിനാൽ തുടക്കത്തിലേ വനംവകുപ്പിന്റെ പാരിസ്ഥിതികാനുമതി വേണം. അങ്കമാലി-ശബരി പാതയിൽ ആദ്യഘട്ടത്തിൽ എരുമേലിവരെയാണ് അംഗീകാരമെന്നതിനാൽ വനഭൂമി വരുന്നില്ല. ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് ദൈർഘ്യം കുറവാണെങ്കിലും അത് തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവർക്കാകും പ്രയോജനപ്പെടുക. വടക്കുഭാഗത്തുനിന്ന് വരുന്ന തീർഥാടകർക്ക് ദൂരം കൂടും. അയൽസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തീർഥാടകരിൽ 80 ശതമാനത്തിലധികവും വടക്കുഭാഗംവഴി എത്തുന്നവരാണ്.
അങ്കമാലി പാതയും ചെങ്ങന്നൂർ പാതയും
- അങ്കമാലിമുതൽ പമ്പവരെ എരുമേലി വഴിയാണെങ്കിൽ 145 കി.മീ. സഞ്ചരിച്ചാൽമതി. ചെങ്ങന്നൂർ വഴിയായാൽ 201 കി.മീ. താണ്ടണം.
- ചെങ്ങന്നൂർ-പമ്പ പാത എരുമേലിവഴി പോകില്ല. ശബരിമല തീർഥാടനത്തിലെ സുപ്രധാന കേന്ദ്രമാണ് എരുമേലി.
- ചെങ്ങന്നൂർ-പമ്പ ശബരിമല തീർഥാടകർക്കുമാത്രം പ്രയോജനപ്പെടുന്നതായതിനാൽ തീർഥാടനകാലത്തേ പ്രവർത്തിപ്പിക്കാനാവൂ. അങ്കമാലി- ശബരി പാത കേരളത്തിന്റെ മൂന്നാം റെയിൽപ്പാതയെന്ന നിലയ്ക്ക് പ്രയോജനപ്പെടും. എരുമേലിയിൽനിന്ന് പുനലൂരിലേക്കും അവിടെനിന്ന് തമിഴ്നാട്ടിലേക്കും തിരുവനന്തപുരത്തേക്കും നീട്ടാം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായും ബന്ധിപ്പിക്കാം.
- അങ്കമാലി-ശബരി പാതയുടെ അലൈൻമെന്റ് നടപടികൾ ഏറക്കുറെ പൂർത്തിയായതിനാൽ സ്ഥലമെടുപ്പിനുള്ള ആഘാതം കുറവായിരിക്കും. ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് ആദ്യംമുതൽ തുടങ്ങണം. അതിനാൽ കുടിയൊഴിപ്പിക്കൽ പ്രക്രിയ സാമൂഹികാഘാതം സൃഷ്ടിക്കും.
- അമ്പതിനായിരമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള പട്ടണങ്ങളുമായി ചെങ്ങന്നൂർ-പമ്പ പാതയെ ബന്ധിപ്പിക്കാനാവില്ല. അങ്കമാലി-ശബരി പാത കടന്നുപോകുന്ന തൊടുപുഴ ഇടുക്കി ജില്ലയിലെ പ്രധാന പട്ടണവും 2011-ലെ സെൻസസ് പ്രകാരം 50,000-ത്തിനുമുകളിൽ ജനസംഖ്യയുള്ള പ്രദേശവുമാണ്.
സിൽവർ ലൈൻ: ഇ. ശ്രീധരനുമായി കേന്ദ്രം ചർച്ചനടത്തും
: അർധ അതിവേഗ റെയിൽപ്പാതയ്ക്കായി ഇ. ശ്രീധരൻെവച്ച ബദൽനിർദേശം പരിഗണിക്കണമെന്ന നിർദേശവും മുഖ്യമന്ത്രിയും സംഘവും റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയിൽ ഉയർത്തി. കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിക്ക് വ്യാപക എതിർപ്പുയർന്നതിനാലാണിത്. എന്നാൽ, ശ്രീധരന്റെ നിർദേശമടങ്ങിയ ഫയൽ ലഭ്യമല്ലെന്ന് റെയിൽവേമന്ത്രി ധരിപ്പിച്ചു. ഫയലിന്റെ പകർപ്പ് മന്ത്രിക്ക് പിന്നീട് അയച്ചുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇ. ശ്രീധരനുമായി ചർച്ചനടത്താമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. അതിനുമുൻപായി ശ്രീധരനുമായി മുഖ്യമന്ത്രി ചർച്ച നടത്തിയേക്കും. കേരളത്തിലെ റെയിൽപ്പാതകളുടെ മൂന്നും നാലും പാതാനിർമാണം വേഗത്തിലാക്കാനും കേരളം അഭ്യർഥിച്ചിട്ടുണ്ട്.
ശബരിക്ക് ഒടുവിൽ ഗ്രീൻ സിഗ്നൽ
: കാൽ നൂറ്റാണ്ടു പിന്നിട്ട നെടുങ്കൻ കാത്തിരിപ്പാണ് അവസാനിക്കുന്നത്. അങ്കമാലി-എരുമേലി ശബരി പാത നടപ്പാകുന്നുവെന്ന വാർത്ത എത്തിയതോടെ പദ്ധതിപ്രദേശത്ത് വലിയ ആഹ്ളാദമാണ്. എങ്കിലും കടമ്പകൾ പലതും ബാക്കിയില്ലേ എന്ന ആശങ്കയുമുണ്ട്. മൂന്നുവർഷം മുൻപ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ 100 കോടി രൂപ അങ്കമാലി-എരുമേലി ശബരി റെയിലിന് അനുവദിച്ചതോടെയാണ് എല്ലാവരും ചരമക്കുറിപ്പ് എഴുതിയ പദ്ധതിക്ക് ജീവൻവെച്ചത്. അതിലേക്ക് നയിച്ചത് ‘മാതൃഭൂമി’ പത്രത്തിലെ പരമ്പരയും തുടർന്നു നൽകിയ വാർത്തകളുമാണ്. പദ്ധതിയെ കുറിച്ച് ശബരി കോൺക്ലേവും മാതൃഭൂമി സംഘടിപ്പിച്ചിരുന്നു.
ശബരി പദ്ധതിക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അനുകൂല നിലപാടാണ് ഇപ്പോഴുള്ളത്. 3810 കോടി രൂപയുടെ എസ്റ്റിമേറ്റാണുള്ളത്.
നാളെയുടെ പാത
ശബരിമല തീർഥാടകർക്കായി വിഭാവനം ചെയ്തതെങ്കിലും ശങ്കരാചാര്യരുടെ ജന്മഭൂമിയും ഒപ്പം ഭരണങ്ങാനവും മലയാറ്റൂരും പോലുള്ള ക്രിസ്തീയ തീർഥാടന കേന്ദ്രങ്ങളും റൂട്ടിലുണ്ട്. 14 സ്റ്റേഷനുകളുണ്ട്. ശബരി മൂന്നുഘട്ടമായി വിഴിഞ്ഞം വരെ നീളുന്ന ഗ്രീൻഫീൽഡ് കോറിഡോറിനും സാധ്യതയുണ്ട്.
111 കിലോമീറ്റർ പാതയിൽ പണി കഴിഞ്ഞത് അങ്കമാലി-കാലടിയിലെ ഏഴു കിലോമീറ്റർ ട്രാക്കും ഒരു കിലോമീറ്റർ നീളമുള്ള പാലവും കാലടി സ്റ്റേഷനും മാത്രംമാണ്. വന്ദേഭാരത് ട്രെയിനിനും അനുയോജ്യമായാണ് പുതിയ എസ്റ്റിമേറ്റ് കെ റെയിൽ തയ്യാറാക്കിയിരിക്കുന്നത്.
ഇനിയെന്ത്
നിർമാണച്ചെലവ് പങ്കിടുന്നതു സംബന്ധിച്ച ആശയക്കുഴപ്പം തീരണം. പകുതിച്ചെലവ് എടുക്കണമെന്ന് രേഖാമൂലം കേരളം അറിയിക്കണമെന്ന റെയിൽവേയുടെ കത്തിന് മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനം മറുപടി നൽകിയിട്ടില്ല.പദ്ധതി മരവിപ്പിച്ചത് റദ്ദാക്കിയാലേ ബജറ്റിൽ അനുവദിക്കുന്ന തുക ഉപയോഗിക്കാനാകൂ. ഇതിന് റെയിൽവേ ബോർഡിന് ശുപാർശ നൽകിയിട്ടുണ്ട്.ശബരി റെയിൽവേയ്ക്ക് അങ്കമാലി മുതൽ തൊടുപുഴ വരെ 58 കിലോമീറ്റർ സ്ഥലമെടുപ്പിനു വേണ്ടി സാമൂഹിക ആഘാത പഠനം കഴിഞ്ഞതാണ്.