കാസർകോട് :
ഒരു ജില്ലയെ ആകെ കയ്പുനീർ കുടിപ്പിച്ച, ഇന്നും പതിനായിരങ്ങൾ കഷ്ടതകൾ അനുഭവിക്കുവാൻ കാരണമായ വിഷദ്രാവകം എൻഡോസൾഫാൻ നിർവീര്യമാക്കുന്നു.
കേരള പ്ലാൻ്റേഷൻ കോർപറേഷൻ്റെ വിവിധ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്ന നടപടിയാണ് തുടങ്ങിയത്. കാസർകോട് രാജപുരത്ത് സൂക്ഷിച്ച എൻഡോസൾഫാൻ പുതിയ വീപ്പകളിലേക്ക് മാറ്റി. നടപടികൾക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വിദഗ്ധ സംഘം എത്തിയിട്ടുണ്ട്.
ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ ഉത്തരവ് പ്രകാരമാണ് ന്യൂട്രലൈസേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റീജണൽ ഡയറക്ടർ ചന്ദ്രബാബുവിൻ്റെ നേതൃത്വത്തിലായിരുന്നു നടപടി. പെരിയയിലെയും രാജപുരത്തെയും പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളിൽ 1,105 ലിറ്റർ ദ്രാവക എൻഡോസൾഫാൻ സൂക്ഷിച്ചിട്ടുണ്ട്.
ഇതിൽ 700 ലിറ്ററും പെരിയ ഗോഡൗണിലാണ്. പെരിയയിൽ നാല് ബാരലുകളിലായാണ് എൻഡോസൾഫാൻ സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ പെരിയ ഗോഡൗണിലെ എൻഡോസൾഫാൻ പുതിയ വീപ്പകളിലേക്ക് മാറ്റി. എട്ട് ബാരലുകളിലായാണ് ഇവ നിറച്ചത്.
എൻഡോസൾഫാൻ നിർവീര്യമാക്കൽ നടപടിയുടെ ആദ്യഘട്ടം പൂർത്തിയായതായി അറിയുന്നു. എൻഡോസൾഫാൻ പുതിയ വീപ്പകളിലേക്ക് മാറ്റി ഓഫീസുകൾ സീൽ ചെയ്തു. ഓർഡറുകൾ ലഭിച്ചാലുടൻ എൻഡോസൾഫാൻ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോയി നിർവീര്യമാക്കും. അടുത്ത മാസം നടക്കുന്ന ദേശീയ ഹരിത ട്രൈബ്യൂണൽ സിറ്റിംഗിൽ സിപിസി ബി റിപ്പോർട്ട് സമർപ്പിക്കും.
കേരളത്തിൽ നാലിടത്താണ് എൻഡോസൾഫാൻ സൂക്ഷിച്ചിരുന്നത്. പാലക്കാട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽ സൂക്ഷിച്ചിരുന്നവയും പുതിയ വീപ്പകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മറ്റ് മൂന്ന് കേന്ദ്രങ്ങൾ കാസർകോട് ജില്ലയിലാണ്. ഇവിടെ പെരിയ, ചീമേനി, രാജപുരം എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ എൻഡോസൾഫാൻ സൂക്ഷിച്ചിരുന്നു.