ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാർട്ട് റോഡ് ഇന്ന് നാടിനു സമർപ്പിക്കും. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിൻ്റെ നിർമ്മാണം. സംസ്ഥാനത്ത് എല്ലായിടങ്ങളിലേക്കും സ്മാർട്ട് റോഡ് വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചന.
സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരി ലോകമാകെ ശ്രദ്ധിക്കുന്ന നിലയിലേക്ക് സ്മാർട്ട് റോഡുകൾ നഗരമായി മാറുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്നലെ സ്മാർട്ട് റോഡിലൂടെ നൈറ്റ് വാക്ക് നടത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
പേരിൽ മാത്രമല്ല ലുക്കിലും വർക്കിലും സ്മാർട്ട് ആണ് തിരുവനന്തപുരത്തെ സ്മാർട്ട് റോഡുകൾ. വൈദ്യുതി ലൈൻ ഉൾപ്പടെ കേബിളുകൾ ഭൂമിക്കടയിലൂടെ. നഗരത്തിൻ്റെ ഭംഗി നശിപ്പിക്കുന്ന കേബിള് കൂട്ടമോ വൈദ്യുത പോസ്റ്റുകളോ ഇനി ഉണ്ടാവില്ല. രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് കാഴ്ച മറയ്ക്കുന്നത് വലിയ അപകടങ്ങൾക്ക് വഴി വയ്ക്കാറുണ്ട്. സ്മാർട്ട് റോഡുകളിൽ ആൻ്റി ഗ്ലെയർ മീഡിയകൾ ഉപയോഗിച്ച് അതിനും പരിഹാരം കണ്ടിട്ടുണ്ട്.
കാൽനടയാത്രക്കാർക്കായി വീതിയുള്ള നടപ്പാതകൾ, സൈക്കിൾ യാത്രക്കാർക്ക് പ്രത്യേക പരിഗണന നൽകി പച്ചനിറത്തിൽ അടയാളപ്പെടുത്തിയ സൈക്കിൾ ട്രാക്കുകൾ എന്നിവയുമുണ്ട്.
നിർമ്മാണ വേലയിലെ കാലതാമസം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി വെച്ചിരുന്നു. എല്ലാം മറികടന്ന് ഏഴുവർഷങ്ങൾ കൊണ്ടാണ് പദ്ധതി പൂർണമാക്കുന്നത്.