മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരം മുറിക്കൽ, ഗ്രൗട്ടിംഗ് ഉൾപ്പെടെയുള്ള ജോലികൾ നടത്താമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മോണിറ്ററിംഗ് കമ്മിറ്റി ശുപാർശ ചെയ്യുന്ന അറ്റകുറ്റപ്പണികൾ അണക്കെട്ടിൽ നടത്തണം. കേരളത്തിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് തമിഴ്‌നാട് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു.
കേരളമോ തമിഴ്‌നാടോ ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മോണിറ്ററിംഗ് കമ്മിറ്റിയുടെ മിനിറ്റ്‌സിന്റെ പകർപ്പ് പരിശോധിച്ചപ്പോൾ, കേരളവും തമിഴ്‌നാടും യോഗത്തിൽ പങ്കെടുത്തെങ്കിലും അതിനുശേഷം തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തിയാൽ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും വ്യക്തമാക്കി തമിഴ്‌നാട് ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മരങ്ങൾ മുറിക്കാൻ ഒരിക്കൽ നൽകിയ അനുമതി പിന്നീട് കേരളം പിൻവലിച്ചതായി തമിഴ്‌നാടിന്റെ സത്യവാങ്മൂലത്തിൽ വിമർശനമുണ്ട്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച സുപ്രീം കോടതി, മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിറ്റ്സിൽ കേരളത്തോടും തമിഴ്‌നാടിനോടും ശുപാർശകൾ നടപ്പിലാക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും അവർ അത് ചെയ്തില്ല.