അതിർത്തിയിൽ പ്രകോപനം തുടർന്നു പാകിസ്ഥാൻ. തുടർച്ചയായി 12-ാം ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സൈന്യത്തിൻ്റെ വെടിവയ്പ്പുണ്ടായി. കുപ്‌വാര, ബാരാമുൾ, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദര്‌ബാനി, അഖ്‌നൂർ എന്നീ മേഖലകളിലാണ് വെടിവെപ്പ് ഉണ്ടായത്. പാകിസ്ഥാന് ഉചിതമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
മെയ് ആറ് പുലര്ച്ചെയും അഞ്ചിന് അര്ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു ഏജൻസിയിലെ ഏഴ് അതിർത്തി ജില്ലകളിലെ അഞ്ച് ജില്ലകളിലാണ് വെടിവയ്പ്പ് നടന്നത്. സാംബ, കതുവ ജില്ലകളിലെ അതിര്ത്തിയിലൊഴികെ ഇന്ന് പുലര്ച്ചെയും ഇന്നലെ അര്ദ്ധരാത്രിയിലുമായി വെടിവയ്പ്പുണ്ടായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾ കേന്ദ്രം നിർദ്ദേശം നൽകി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർത്ഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ നടത്തുക. നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദ്ദേശമുണ്ട്.