മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവ ഗായകൻ പി ജയചന്ദ്രൻ്റെ മൃതദേഹം തൃശൂർ പൂങ്കുന്നത്തെ തറവാട് വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് 12 മുതൽ സംഗീത അക്കാദമി ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ജയചന്ദ്രൻ. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ദിനനാഥൻ.