കുംഭമേളയിൽ വീണ്ടും തീപിടുത്തം. സെക്ടർ 22ൽ നിരവധി പന്തലുകൾ അഗ്നിക്കിരയായി. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേന തക്കസമയത്ത് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. തീപിടിത്തത്തിൽ 15 ടെൻ്റുകൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. അനധികൃതമായി നിർമിച്ച ടെൻ്റുകളാണ് തീപിടിത്തത്തിൽ കത്തിനശിച്ചതെന്ന് ഫയർഫോഴ്‌സ് ഓഫീസർ പ്രമോദ് ശർമ പറഞ്ഞു. മുമ്പ് രണ്ട് തവണ കുംഭമേളയ്ക്ക് തീപിടിച്ചിട്ടുണ്ട്. കുംഭമേളയുടെ സെക്ടർ രണ്ടിൽ രണ്ട് കാറുകൾക്ക് തീപിടിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായി യുപി സർക്കാർ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അമാവാസി ദിനത്തിൽ പുലർച്ചെ ഒന്നിനും രണ്ടിനുമിടയിൽ ഗംഗ-യമുന സംഗമസ്ഥാനത്ത് തീർഥാടകർ കുളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം.
വേണ്ടത്ര സംവിധാനങ്ങളില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. കുംഭമേള ഒരുക്കങ്ങൾക്കായി 7500 കോടി ചെലവഴിച്ചതായി സർക്കാർ അവകാശപ്പെട്ടു. ലോകത്ത് ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന പരിപാടിയെന്ന് വിളിച്ച് കേന്ദ്രസർക്കാരും യുപി സർക്കാരും വൻ പ്രചാരണം നൽകി. കുംഭമേളയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്.