കണ്ണൂർ : മഞ്ഞപ്പിത്ത ബാധയ്‌ക്കെതിരെയുള്ള ആരോഗ്യവകുപ്പിൻ്റെ നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ നടത്തണമെന്ന് ഡിഎംഒ ഡോ.പീയൂഷ് എം നമ്പൂതിരിപ്പാട് നിർദേശിച്ചു. മഞ്ഞപ്പിത്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഡിഎംഒ ഓഫീസിൽ ചേർന്ന പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരിയിലെ ആദ്യ രണ്ടാഴ്ച ക്ലോറിനേഷൻ വാരമായി ആചരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, രോഗം കണ്ടെത്തിയ വിവിധ വകുപ്പുകൾ എന്നിവയുടെ പിന്തുണ തേടിയിട്ടുണ്ട്.
രോഗം കണ്ടെത്തിയ തളിപ്പറമ്പിൽ സ്വകാര്യ കുടിവെള്ള വിതരണം ആരോഗ്യവകുപ്പിൻ്റെ പരിശോധനയും അനുമതിയും ഉണ്ടെങ്കിലേ അനുവദിക്കാവൂ എന്ന് നഗരസഭയ്ക്ക് നിർദേശം നൽകും.
ഭക്ഷ്യ വിതരണ സ്ഥാപനത്തിലെ തൊഴിലാളിക്ക് മഞ്ഞപ്പിത്തം ബാധിച്ചാൽ അവരോടൊപ്പം ജോലി ചെയ്യുന്നവരുടെ പരിശോധന നിർബന്ധമാക്കും. പകർച്ചവ്യാധി നിയമപ്രകാരം സ്ഥാപനം അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കും.
തളിപ്പറമ്പിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തും. കുടിവെള്ള സ്രോതസ്സുകളായ തോടുകൾക്കും നദികൾക്കും സമീപമുള്ള കിണറുകൾ, സെപ്റ്റിക് ടാങ്കുകൾക്ക് സമീപമുള്ള മലയോരങ്ങളിലെ കിണറുകൾ എന്നിവ പരിശോധിക്കും. ഇവ ഇടയ്ക്കിടെ സൂപ്പർ ക്ലോറിനേറ്റ് ചെയ്യണമെന്നും നിർദേശിച്ചു.
ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികൾക്ക് തളിപ്പറമ്പിലെ വ്യാപാരികളും പൗരസമൂഹവും തുടർന്നും പിന്തുണ നൽകണമെന്ന് ഡിഎംഒ അഭ്യർത്ഥിച്ചു.