മീനുകൾ ചത്തുപൊങ്ങി ; മത്സ്യക്കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം ... #Kerala_News
പെരിയാറിലെ മത്സ്യസമ്പത്ത് പൂർണമായും നശിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പെരിയാർ, കൊച്ചി എടയാർ വ്യവസായ മേഖലയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പുഴയിൽ രാസമാലിന്യം കലർന്നതായി നാട്ടുകാർ ആരോപിച്ചു. ചത്ത മത്സ്യം ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതായി പരാതി ഉയർന്നിരുന്നു.
പാതാളം റഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ചത്ത മത്സ്യങ്ങൾ ധാരാളമായി കണ്ടത്. ഇത്രയും മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ഇതാദ്യമാണ്. ഇതിനിടെ വരാപ്പുഴയിലെ നാട്ടുകാർ ചത്ത മത്സ്യങ്ങളെ പഞ്ചായത്ത് ഓഫീസിൽ കൊണ്ടുവന്ന് പ്രതിഷേധിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് വിഷയത്തിൽ ഇടപെടുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. രാത്രി പരാതി പറയാൻ വിളിച്ചപ്പോൾ ഫോൺ ഓഫായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.