പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി.
2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവെക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ തീരുമാനം. പ്രതികളുടെ അപ്പീലിലും സർക്കാരിൻ്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായി വാദം കേട്ടു. അപൂർവമായ കേസായതിനാൽ പ്രതികൾ വധശിക്ഷ അർഹിക്കുന്നുണ്ടെന്നായിരുന്നു സർക്കാർ വാദം. ദൃക്‌സാക്ഷികളുടെ അഭാവത്തിൽ കുറ്റക്കാരനാണെന്ന് പ്രതിഭാഗം വാദിച്ചു.