ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍... #Ganesh_Kumar

 


കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ നിന്ന് പ്രതിഷേധം കണ്ട് പിന്നോട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
 നാല് മിനിറ്റിനുള്ളിൽ ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അത് അനുസരിക്കും. ഇതിൽ ഈഗോ ഇല്ല. ഇന്ത്യയിൽ ഇലക്ട്രോണിക് വാഹനങ്ങൾക്ക് പ്രത്യേക ലൈസൻസ് ഇല്ലെന്നും മന്ത്രി പറഞ്ഞു.


ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിൽ. മലപ്പുറത്ത് ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘമുണ്ട്. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരും.

മലപ്പുറം ആര്‍ടി ഓഫീസിൽ നടന്നത് 3 കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു.KSRTCയിൽ മദ്യപരിശോധന ആരംഭിച്ചതോടെ സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇന്ന് നടപ്പാക്കാനിരിക്കെ വിവിധ ജില്ലകളില്‍ ഡ്രൈവിങ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ആരംഭിച്ചു.



പുതിയ തീരുമാനങ്ങൾ സംബന്ധിച്ച് ഗതാഗത കമ്മീഷണർ ഇതുവരെ സർക്കുലർ പുറത്തിറക്കിയിട്ടില്ല. ഇതുമൂലം പ്രതിദിനം എത്ര ടെസ്റ്റുകൾ നടത്തണമെന്ന കാര്യത്തിൽ ആർടിഒ മാർക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്. പ്രതിദിനം 30 ലൈസൻസ് ടെസ്റ്റുകൾ നടത്താൻ നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ വിവാദമായതോടെ ചില ഇളവുകൾ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചെങ്കിലും സർക്കുലറായി ഇറക്കിയില്ല.

MALAYORAM NEWS is licensed under CC BY 4.0