പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ശാസ്ത്രീയ നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ പൊലീസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. സാമ്പിൾ, പോലീസ് ഫോറൻസിക് ലാബിൽ പരിശോധിക്കും. രാഹുലിൻ്റെ മർദനത്തിൽ രക്തം വന്നതിന്റെ തെളിവ് പോലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണ സംഘം കാർ പരിശോധിച്ചപ്പോൾ സീറ്റിൽ രക്തക്കറ കണ്ടെത്തി. ഈ കാറിലാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതിനിടെ, ഫാറൂഖ് എസിപി സാജു കെ എബ്രഹാം, രാഹുലിനെ ജർമനിയിൽ നിന്ന് തിരികെ കൊണ്ടുവരാൻ റെഡ് കോർണർ നോട്ടീസ് അപേക്ഷ എഡിജിപിക്ക് കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും. നിലവിൽ ലുക്കൗട്ട് സർക്കുലറിന് പുറമെ രാഹുലിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസും നിലവിലുണ്ട്.
രാഹുലിൻ്റെ അമ്മ ഉഷാകുമാരിയും സഹോദരി കാർത്തികയും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പെൺകുട്ടിയുടെയും കുടുംബത്തിൻ്റെയും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷാകുമാരിയും കാർത്തികയും കോടതിയെ സമീപിച്ചത്.