ആശുപത്രികളുടെ അനധികൃത പ്രവർത്തനം ; പരിശോധനയ്ക്ക് നിർദേശിച്ച് കേന്ദ്രസർക്കാർ.... #Delhi_News

 


രാജ്യത്ത് ആശുപത്രികൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ഡൽഹി വിവേക് വിഹാർ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ലൈസൻസുകൾ അടക്കമുള്ളവയിലെ വ്യവസ്ഥകൾക്ക് അനുസരിച്ചാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കണം. ആശുപത്രികളുടെ ഫയർ സേഫ്റ്റി സംവിധാനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തും. സ്ഥലലഭ്യത സംബന്ധിച്ചിട്ടുള്ള ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും വിലയിരുത്തും. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.

ഏഴ് നവജാതശിശുക്കളാണ് ഡൽഹി വിവേക് വിഹാർ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ചത്. ദുരന്തത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആശുപത്രി പ്രവർത്തിച്ചത് നിയമവിരുദ്ധമായെന്ന് കണ്ടെത്തി. അലോപ്പതി ഡോക്ടർക്ക് പകരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ആയുർവേദ ഡോക്ടറാണ്. രോഗികളെ ചികിത്സിച്ചിരുന്നത് ആശുപത്രി ഉടമയുടെ ദന്തഡോക്ടറായ ഭാര്യയാണ്.
 

ആശുപത്രി അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മാർച്ച് 31ന് അവസാനിച്ച ലൈസൻസ് ആശുപത്രി അധികൃതർ പുതുക്കിയിട്ടില്ല. ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ഡോക്ടർമാരുടെ യോഗ്യത സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നു. സംഭവത്തിൽ നടപടി ശക്തമാക്കിയ പൊലീസ് ആശുപത്രി ഉടമ നവീൻ കിഞ്ചി ഡ്യൂട്ടി ഡോക്ടർ ആകാശ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡ്യൂട്ടി ഡോക്ടർ ആകാശ് ആയുർവേദ ഡോക്ടർ എന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രി ഉടമയുടെ ദന്തഡോക്ടർ ആയ ഭാര്യയുടെയും നേതൃത്വത്തിലാണ് ചികിത്സകൾ നടനത്തെന്നും കണ്ടെത്തിയിട്ടുണ്ട്. ഗുരുതര വീഴ്ചകൾ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് സംഭവിച്ചതിന് പിന്നാലെ ദേശീയ ബാലവകാശ കമ്മീഷൻ നേരിട്ട് അന്വേഷണം ആരംഭിച്ചു.

MALAYORAM NEWS is licensed under CC BY 4.0