മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. മടക്കി കുത്തിയ മുണ്ടും മുകളിലോട്ട് പിരിച്ച കട്ടി മീശയുമായി മലയാളത്തിന്റെ ഹൃദയത്തിൽ ചേക്കേറിയ പ്രതിഭ. കാലമേറുമ്പോൾ വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് അദ്ദേഹം. നൃത്തവും ഹാസ്യവും ആക്ഷനുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്ന അഭിനയ വഴക്കം.
കലയോടുള്ള അടങ്ങാത്ത അഭിനിവേശം സിനിമയുടെ തിരക്കുകൾക്കിടയിലും നാടകത്തിലെത്താനും മോഹൻലാലിനെ പ്രേരിപ്പിച്ചു.ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു.
ഓരോ തവണ പരാജയ ചിത്രങ്ങളുണ്ടാകുമോഴും സ്വയം സ്ഫുടം ചെയ്തെടുത്ത് നവ ഭാവത്തിൽ നമ്മെ വിസ്മയിപ്പിക്കുകയാണ് മോഹൻലാൽ. അമ്പതു വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വിരിഞ്ഞ മോഹൻലാലെന്ന വസന്തം പൊലിമയൊട്ടും കുറയാതെ ഇന്നും ജ്വലിച്ചു നിൽക്കുന്നു.