എംപി ഫണ്ട് അനുവദിച്ചത് മുഴുവൻ ചെലവഴിക്കാത്ത 11 എംപിമാര്‍; ഏറ്റവും കുറവ് തുക വിനിയോഗിച്ചത് സുധാകരൻ; 5 കോടി പോലും ഉപയോഗിക്കാതെ ഡീനും ഇ.ടി. മുഹമ്മദ് ബഷീറും.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ അവരുടെ മണ്ഡലത്തില്‍ എംപി ഫണ്ട് ചെലവഴിച്ചതിൻ്റെ കണക്ക് നമുക്ക് പരിശോധിക്കാം. കേരളത്തിലെ രണ്ട് എംപിമാർക്ക് ഒഴികെ (കുഞ്ഞാലിക്കുട്ടി - 5, അബ്ദുള്‍ സമദ് സമദാനി - 12 ) എല്ലാ എം മാർക്കും 17 കോടി രൂപയാണ് ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുള്ളതെന്ന് കേന്ദ്ര സ്റ്റാറ്റിക്കല്‍ മന്ത്രാലയത്തിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനം കൊല്ലം എംപിക്കല്ല. തിരുവനന്തപുരം എംപി ശശി തരൂരാണ് ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനം. 8.88 കോടി രൂപ തൻ്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങള്‍ക്കായി അദ്ദേഹം വിനിയോഗിച്ചു.
കേരളത്തില്‍ ഏറ്റവും കുറവ് ഫണ്ട് ചെലവാക്കിയ ലോക്സഭാംഗം കെപിസിസി പ്രസിഡൻ്റും കണ്ണൂർ എംപിയായ കെ സുധാകരനാണ്. 4.8575 കോടി രൂപ മാത്രമാണ് സുധാകരൻ തൻ്റെ മണ്ഡലത്തില്‍ വിനിയോഗിച്ചത്. കുറവ് തുക ചെലവാക്കിയതില്‍ രണ്ടാം സ്ഥാനത്ത് പൊന്നാനി എംപി ഇ.ടി.മുഹമ്മദ് ബഷീറാണുള്ളത്. 4.8596 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത്. 4.9364 കോടി രൂപ. കേരളത്തിലെ 21 എംപിമാരില്‍ 11 പേർക്ക് അനുവദിച്ച തുക മുഴുവനും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
എല്‍ഡിഎഫിൻ്റെ കേരളത്തില്‍ നിന്നുള്ള ഏക എം പി യായ ആലപ്പുഴയില്‍ നിന്നുള്ള എ.എം ആരിഫ് അനുവദിക്കപ്പെട്ട 7 കോടിയിൽ 6.5383 കോടി രൂപ തൻ്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങള്‍ക്ക് വേണ്ടി ചെലവാക്കി. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും അനുവദിച്ച ഏഴു കോടിയേക്കാള്‍ കൂടുതല്‍ തുക മണ്ഡലത്തില്‍ ചെലവഴിച്ചു. എംപി ഫണ്ട് വിനിയോഗത്തില്‍ രണ്ടാം സ്ഥാനമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. അഞ്ച് വർഷത്തിനിടയില്‍ രണ്ട് എംപിമാരുണ്ടായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി 5.118 കോടി ചിലവാക്കിയപ്പോള്‍ പകരക്കാരനായെത്തിയ സമദാനി വെറും 53.5 ലക്ഷം രൂപയാണ് ചെലവാക്കിയത്.