വിലാപയാത്ര കൊല്ലം ജില്ലയിൽ ; ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ ഉമ്മൻചാണ്ടിയുടെ മടക്കം.. #OommenChandy

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക്.  ചതയമംഗലത്തും വൻ ജനാവലിയാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്.  രാവിലെ ഏഴിന് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നാരംഭിച്ച യാത്ര എട്ടുമണിക്കൂറോളം നീണ്ടുനിന്ന ശേഷമാണ് തിരുവനന്തപുരം ജില്ല കടന്നത്.  വഴിയോരങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് കാത്തിരിക്കുന്നത്.

  പലയിടത്തും തിരക്ക് കാരണം യാത്ര മന്ദഗതിയിലാണ്.  യാത്ര കടന്നുപോകുന്നതിനാൽ എംസി റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

  ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന് കുടുംബം വ്യക്തമാക്കി.  മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു.  അച്ഛന്റെ അവസാന ആഗ്രഹം പോലെ സംസ്കാര ചടങ്ങുകൾ മതിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

   ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭാ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
MALAYORAM NEWS is licensed under CC BY 4.0