Wayanad Landslide എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Wayanad Landslide എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മുണ്ടക്കൈ-ചൂരൽമല ദുരന്ത ഓർമയ്ക്ക് ഒരാണ്ട് #Chooralmala_lanslide


വയനാട്: ഉറങ്ങിക്കിടക്കുന്ന ഒരു ജനതയെ ഒറ്റരാത്രികൊണ്ട് തുടച്ചുനീക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2024 ജൂലൈ 30 ന് കേരളത്തെ ബാധിച്ച ഹൃദയഭേദകമായ ദുരന്തത്തിൽ നമുക്ക് 298 ജീവൻ നഷ്ടപ്പെട്ടു. എന്നാൽ ഒരു നിമിഷം പോലും പിന്നോട്ട് നിൽക്കാതെ, കേരളത്തിലെ ജനങ്ങളും സർക്കാരും ദുരന്തസ്ഥലത്തേക്ക് ഓടി. കേരളം ഒരു ഐക്യമുന്നണിയായി ദുരന്തത്തെ നേരിട്ടു. അഗ്നിശമന സേന, പോലീസ്, ദുരന്ത നിവാരണ സേന, സൈന്യം, യുവജന സംഘടനകൾ, സാധാരണ പൗരന്മാർ എന്നിവർ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിലൂടെ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തി.

അന്ന് മണ്ണിൽ കുഴിച്ചുമൂടപ്പെട്ടവരുടെ കൈകൾ പിടിച്ച കേരളം ഇപ്പോഴും സ്നേഹത്തോടെ അവരെ ചേർത്തുപിടിക്കുന്നു

ചൂരൽമല, മുണ്ടകൈ, അട്ടമല, പുഞ്ചിരി മട്ടം എന്നിവിടങ്ങളിൽ ഇന്നും കേരളം, പഴയകാല ഓർമ്മകളുടെ എല്ലാ ദുഃഖങ്ങളും ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് പുനരധിവാസത്തിന്റെ ഉണർവ് ഗാനവുമായി അപ്രത്യക്ഷമായ ഒരു ദേശത്തെ, ഒരു കൂട്ടം ആളുകളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു.

ഒരു രാത്രിയിൽ ഇരുനൂറിലധികം ആളുകളെ കാണാതായിട്ടും, കേന്ദ്ര സർക്കാർ വയനാടിനെ മനഃപൂർവ്വം കണ്ണടച്ചപ്പോൾ, ടൗൺഷിപ്പുകൾ ഉൾപ്പെടെയുള്ള പുനരധിവാസവുമായി സംസ്ഥാനം ലോക മാതൃകയായി മുന്നോട്ട് പോകുന്നു.

ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ 13 ന് ആരംഭിച്ചു. 107 വീടുകളുടെ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടം പൂർത്തിയായി. 2025 ഡിസംബറോടെ വീടുകളുടെ നിർമ്മാണവും 2026 മാർച്ചോടെ റോഡുകൾ ഉൾപ്പെടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണവും പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു.


ദുരിതബാധിതരിൽനിന്ന് വായ്പാ തിരിച്ചടവ് പിടിച്ച നടപടി: ഗ്രാമീൺ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം... #Kerala_GraminBank


 മുണ്ടക്കൈ- ചൂരല്‍മല മേഖലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. ബാങ്കിന്റെ കല്പറ്റ റീജിയണല്‍ ഓഫീസ് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും ഉപരോധിച്ചു.

പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. രാവിലെ ഏഴരയോടെ ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായെത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തുകയായിരുന്നു. ചില പ്രവര്‍ത്തകര്‍ പോലീസിനെ മറികടന്ന് മുന്നോട്ടുപോയി. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായമായ പതിനായിരം രൂപ അക്കൗണ്ടിലെത്തിയ ഉടനെയാണ് തുകപിടിച്ചത്. ബാങ്ക് വായ്പകള്‍ ഉടനെ തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും സര്‍ക്കാരിന്റെയും ഉറപ്പ് നിലനില്‍ക്കെയാണ് തുക തിരിച്ചുപിടിച്ചത്.

സംഭവം വിവാദമായതോടെ ദുരിതബാധിതര്‍ക്ക് സര്‍ക്കാരില്‍നിന്ന് സഹായധനമായി നല്‍കിയ 10,000 രൂപയില്‍നിന്ന് പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കി.

മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ ഇന്ന് അവസാനിക്കും; വിദഗ്ധ സംഘത്തിന്റെ പരിശോധന ഭാഗികമായി നിര്‍ത്തും... #Wayanad_Landslide

 


മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ഇനിമുതല്‍ ആവശ്യാനുസരണം ഉള്ള തിരച്ചില്‍ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങള്‍ തുടരും. ചാലിയാറിലും ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ കണ്ടെത്താനായിരുന്നില്ല.

അതേസമയം ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്ന് ഭാഗികമായി നിര്‍ത്തും. ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷം ആയിരിക്കും തുടര്‍ പരിശോധനകള്‍. ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് ഇന്ന് മേപ്പാടിയില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.


മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങളില്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും. ഉരുള്‍പൊട്ടല്‍ ദുരന്തം സംബന്ധിച്ച് സര്‍വ്വേ ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് നല്‍കിയേക്കും. ദുരന്തത്തെയും പരിസ്ഥിതി വിഷയങ്ങളെയും സംബന്ധിച്ച് അമികസ് ക്യൂറിയും നിലപാട് അറിയിക്കും. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം ശ്യാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

വയനാട് ദുരന്ത ഭൂമിയിലെ തിരച്ചിലില്‍ നാല് ലക്ഷം രൂപ കണ്ടെടുത്ത് ഫയര്‍ഫോഴ്സ്... #Wayanad_Landslide

 


വയനാട് ദുരന്തമേഖലയില്‍ നടത്തിയ തിരച്ചിലില്‍ നാല് ലക്ഷം രൂപ കണ്ടെത്തി ഫയര്‍ ആന്റ് റെസ്‌ക്യു. വെള്ളാര്‍മല സ്‌കൂളിന് സമീപം നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. ഫയര്‍ റെസ്‌ക്യുവിന്റെ തിരച്ചിലില്‍ കണ്ടെത്തിയ നോട്ടുകെട്ടുകളില്‍ ബാങ്കിന്റെ ലേബല്‍ ഉള്‍പ്പെടെയുണ്ട്. അഞ്ഞൂറ് രൂപയുടെ ഏഴ് കെട്ടുകളും നൂറ് രൂപയുടെ അഞ്ച് കെട്ടുകളുമായാണ് പണം കണ്ടെത്തിയത്.

പണം കല്യാണ ആവശ്യങ്ങള്‍ക്കോ മറ്റോ കരുതിയിരുന്നതാവാമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം കണ്ടെത്തിയത്. പണം റവന്യു വകുപ്പിന് കൈമാറും. നിലവില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പണം മാറ്റിയിട്ടുണ്ട്.

അതേസമയം ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ ആനുകൂല്യം കാലതാമസം ഇല്ലാതെ ലഭിക്കുന്നതിന് നടപടിക്രമങ്ങളില്‍ ഇളവുവരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ എക്‌സ്‌ഗ്രേഷ്യ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാണിത്.

വയനാട്ടിലെ ഉരുൾപൊട്ടൽ: കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരും... #Wayanad _Landslide

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മൃതദേഹവശിഷ്ടങ്ങൾ കണ്ടെടുത്ത സൂചിപ്പാറ പരപ്പൻപാറ മേഖലകളിൽ ആയിരിക്കും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും അടങ്ങുന്ന സംഘം പ്രധാനമായും തിരച്ചിൽ നടത്തുക. ഇന്നലെ ജനകീയ തിരച്ചിലിൽ കുറേയേറെ സാധനസാമഗ്രികൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

അതേസമയം രേഖകൾ നഷ്ടമായവർക്കുള്ള വീണ്ടെടുക്കൽ ക്യാമ്പ് ഇന്ന് നടക്കും. മൃതദേഹവശിഷ്ടങ്ങളും, മൃതദേഹങ്ങളും ഇപ്പോഴും ലഭിക്കുന്നതുകൊണ്ട് തെരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്നാണ് മന്ത്രിമാർ നൽകുന്ന സൂചന. ചാലിയാറിൽ ഇന്ന് വിശദമായ പരിശോധന നടക്കും. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെ തിരച്ചിൽ നടക്കുക.

അ‌ഞ്ച് സെക്ടറുകൾ തിരിച്ചാണ് ഇന്ന് തിരച്ചിൽ നടക്കുക. വിവിധ സേന രാവിലെ 7 മണിക്ക് മുണ്ടേരി ഫാം ഏരിയയിൽ നിന്നും ആരംഭിക്കും. ചാലിയാർ മുഴുവൻ വിശദ പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ജനകീയ തിരച്ചിൽ നാട്ടുകാർ നല്ല നിലയിൽ സഹായിച്ചു. ജനങ്ങളുടെ ആശയം ആണ് ജനകീയ തിരച്ചിലെന്നും വൈകാരിക ബന്ധം ജനകീയ തിരച്ചിലിന് ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്... #Wayanad_Landslide

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം. പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കി. പ്രദേശത്ത് നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിലയിരുത്തി.

വയനാട്ടിലെ അപകടമേഖയില്‍ 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുതും വലുതുമായി ഉരുള്‍പൊട്ടലുകളുണ്ടായി. മുണ്ടൈക്ക ഉരുള്‍പൊട്ടലില്‍ എഴ് കി.മീ ദുരത്തോളം അവശിഷ്ടങ്ങള്‍ ഒഴുകി. കൂറ്റന്‍ പാറകഷങ്ങളും മണ്ണും ചെളിയും ദ്രുതവേഗം ഒഴുകിയെത്തി. അപകടമേഖലയുടെ മലയോരമേഖലകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയിലാണുള്ളതെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

നാടിനെ നടുക്കിയ വയനാട് ദുരന്തത്തില്‍ നാനൂറിലേറെ പേരാണ് മരിച്ചത്. നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് നാട്ടുകാരുടേയും ദുരന്തത്തെ അതിജീവിച്ചവരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ജനകീയ തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവസ്ഥലം സന്ദര്‍ശിച്ച് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട് സന്ദർശിക്കും: ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരിൽ കാണും... #Narendra_Modi

 


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് സന്ദർശിക്കും. രാവിലെ 11 ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തും. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരിൽ കാണും.

വൈകീട് 3.30ഓടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയ്‌ക്കൊപ്പം ഡൽഹിയിൽ നിന്ന് കണ്ണൂരേക്ക് എത്തും എന്നാണ് വിവരം. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. 2000 കോടി രൂപയുടെ അടിയന്തര സഹായമാണ് ഇന്നലെ എത്തിയ കേന്ദ്ര സംഘത്തിന് മുന്നിൽ സംസ്ഥാനം ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണി മുതൽ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ.

ടാക്സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 11 മുതൽ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപ്പറ്റ-കൈനാട്ടി ബൈപാസ് ജങ്ഷൻ മുതൽ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ല. കൽപ്പറ്റ ജനമൈത്രി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഗാരേജ് ജങ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ബാധകമാണ്.

വയനാടിന് കൈത്താങ്ങാകാൻ തട്ടുകട നടത്തി ഡിവൈഎഫ്ഐ... #Dyfi

വയനാടിന് കൈത്താങ്ങാകാൻ എറണാകുളത്ത് തട്ടുകട നടത്തി ഡിവൈഎഫ്ഐ. തട്ടുകടയിൽ നിന്ന് വേണ്ട ഭക്ഷണം കഴിച്ചവർ, അവിടെ സ്ഥാപിച്ച പെട്ടിയിൽ ഇഷ്ടമുള്ള തുക നിക്ഷേപിച്ചാണ് മടങ്ങിയത്. ടോൾ മേഖല കമ്മിറ്റിയുടെ സ്നേഹതട്ടുകടയിൽ സിനിമ താരങ്ങളും പിന്തുണയുമായി എത്തി.

എറണാകുളത്തെ ടോൾ ജംഗ്‌ഷനിലാണ് തട്ടുകട ആരംഭിച്ചത്. നമ്മൾ ഒരുപാട് ദുരിതങ്ങൾ കണ്ടവരാണ് ഒരിക്കലും മലയാളി സമൂഹം ഈ ദുരന്തം മറക്കില്ലെന്നും സുബീഷ് സുധി പറഞ്ഞു. വൈകാരിമായി വയനാടുമായി ബന്ധമുണ്ട്. നിഷ്‌കളങ്കരായ മനുഷ്യരാണ് വയനാട് ഉള്ളത്. സ്നേഹത്തിന്റെ മനുഷ്യന്മാരാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പരിയാരം മെഡിക്കൽ കോളേജിലെ സിഐടിയു ഓട്ടോ ഡ്രൈവേഴ്സ് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലുള്ളവർക്കുള്ള സഹായത്തിനായി അതിജീവനത്തിന്റെ ചായക്കട എന്ന പേരിലാണ് ആരംഭിച്ചത്.


വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടും ഡിവൈഎഫ്ഐ ചായക്കട തുറന്നു. ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്’ എന്ന ആശയവുമായിട്ടാണ് പ്രവർത്തകർ കാഞ്ഞങ്ങാട് പട്ടണത്തിൽ ചായക്കട സ്ഥാപിച്ചത്.നടന്മാരായ പി.പി.കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ചായ അടിച്ചായിരുന്നു അടിച്ചായിരുന്നു കടയുടെ ഉദ്ഘാടനം.ഭക്ഷണം കഴിക്കാനെത്തുവർക്ക് പെട്ടിയിൽ ഇഷ്ടമുള്ള തുകയിടാം. 11-ാം തീയതി വരെയുള്ള താത്കാലിക ചായക്കടയാണിത്. ഡിവൈഎഫ്‌ഐയുടെ റീബിൽഡ് വയനാട് എന്ന ക്യാമ്പയിൻ ഏറ്റെടുത്ത് കൊണ്ടാണ് ഇത്തരത്തിലൊരു ധനസമാഹരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പറഞ്ഞു.

നേരിട്ട് പണം പിരിക്കാതെ വിവിധ രീതിയിൽ പണം കണ്ടെത്തുകയാണ്. മുമ്പ് റീസൈക്കിൾ കേരളയിലൂടെ 11 കോടി സമാഹരിച്ചതാണ് ഡിവൈഎഫ്‌ഐ. ഇത്തവണ ആക്രി ശേഖരിച്ചും വിവിധ ചലഞ്ചുകൾ നടത്തിയുമാണ് വയനാടിനെ റീബിൽഡ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നു.

മനുഷ്യാധ്വാനം, വിവിധ ചലഞ്ചുകൾ, ജേഴ്സി ലേലം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ആഭരണങ്ങൾ സംഭാവന, വിവിധ ചടങ്ങുകളിൽ നിന്ന് വിഹിതം സമാഹരിക്കൽ, പുസ്തക വിൽപ്പന, വഴിയോരക്കച്ചവടം, പലഹാര നിർമാണം, വിൽപ്പന എന്നിവ വഴിയും പണം കണ്ടെത്തും.

വയനാട് ദുരന്തബാധിതരുടെ ക്യാമ്പുകളിൽ സൗജന്യമായി മുടിവെട്ടാൻ തയ്യാറായി ശ്രീരാജ് വെങ്ങോല... #Kerala_News





പെരുമ്പാവൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും രക്ഷപെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ 
കഴിയുന്നവർക്ക് സൗജന്യമായി മുടിവെട്ടി നൽകാനുള്ള തയ്യാറെടുപ്പിലാണ് പെരുമ്പാവൂർ അല്ലപ്ര ജംഗ്‌ഷനിൽ 
കെ.എൽ. 40 അരോമ ഹെയർ ഡ്രസ്സിംഗ് സലൂൺ നടത്തുന്ന ശ്രീരാജ്. പെരുമ്പാവൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് ടീമിൽ 2018-മുതൽ അംഗമാണ് ശ്രീരാജ്. ദുരന്തവാർത്ത പുറത്തുവന്നതോടെ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനു പോകാനുള്ള സന്നദ്ധത പെരുമ്പാവൂരിലെ ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട, പെരുമ്പാവൂരിൽ നിന്നുള്ള ആദ്യ ബാച്ച് സിവിൽ ഡിഫൻസ് സംഘത്തിലെ ആറു പേരിൽ ഒരാളായിരുന്നു ശ്രീരാജ്. ഏതൊരു മനുഷ്യന്റെയും ചങ്കു തകർക്കുന്ന സമാനതകളില്ലാത്ത ദുരന്തത്തിന്റെ നേർചിത്രമാണ് വയനാട്ടിൽ തനിയ്ക്കു കാണാനായതെന്ന് ശ്രീരാജ് പറഞ്ഞു. മികച്ച അത്‌ലറ്റു കൂടിയായ ഇദ്ദേഹം വെറ്ററൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റുകളിൽ പങ്കെടുത്ത് അന്തർദ്ദേശീയശ്രദ്ധ നേടിയ താരമാണ്. 2023-ൽ ദുബായിൽ നടന്ന മീറ്റിൽ 100 മീറ്റർ അത്‍ലറ്റിക്സിൽ ഒന്നാം സ്ഥാനക്കാരനായി. തൊഴിൽരംഗത്തും സാമൂഹികസേവനത്തിലുമുള്ള വേറിട്ട പ്രവർത്തനങ്ങൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ തൊഴിൽശ്രേഷ്ഠ പുരസ്‌കാരത്തിന് 2021-ൽ അർഹനായിട്ടുണ്ട്. കുലത്തൊഴിലായ ബാർബർ പണി ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ആവശ്യക്കാർക്ക് സൗജന്യമായി ചെയ്തുകൊടുക്കണമെന്ന തോന്നലുണ്ടായപ്പോൾ ശനിയാഴ്ച അക്കാര്യം ശ്രീരാജ് സ്വന്തം ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടു. ഈ വരുന്ന ഞായറാഴ്ച വീണ്ടും വയനാട്ടിലേയ്ക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പുകളിലാണ് ശ്രീരാജ്. തുടർന്ന് ചൊവ്വാഴ്ച വരെ ക്യാമ്പുകളിൽ പണിയെടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട് ആവശ്യക്കാർ വിളിക്കുന്നുണ്ടിപ്പോൾ. സൗജന്യസേവനം ചെയ്യാൻ ആരോഗ്യവകുപ്പിന്റേതടക്കം സർക്കാർ സംവിധാനങ്ങളുടെ അനുമതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മുടിവെട്ടുന്നതിന് മണിക്കൂറുകളോളം ബാറ്ററിയിൽ പ്രവർത്തിപ്പിയ്ക്കാവുന്ന ട്രിമ്മറുകളും ഉപയോഗശേഷം കളയാവുന്ന കട്ടിംഗ് ക്ലോത്തുകളും ഷേവിംഗ് ഉപകരണങ്ങളും ഇതിനായി സ്വന്തം പണം മുടക്കി വാങ്ങിവച്ചിരിക്കുകയാണ്. മേപ്പാടിയിലേയ്ക്കാണ് ആദ്യം പോകുന്നത്. അവിടെ നിന്നും അനുമതി തേടിക്കൊണ്ട് വിവിധ ക്യാമ്പുകളിലെത്തി ജോലി ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയുമെല്ലാം സാമ്പത്തിക സഹായത്താലാണ് മലേഷ്യയിലും ദുബായിലുമടക്കം അന്തർദ്ദേശീയ അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കാൻ ശ്രീരാജിനായത്. 2020-ൽ ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കിയിൽ കേരളത്തിന്റെ അഭിമാനമായി പി. ആർ. ശ്രീജേഷ് വെങ്കലം നേടിയപ്പോൾ അതിന്റെ സന്തോഷം പങ്കിട്ടുകൊണ്ട് ശ്രീരാജ് നാട്ടിലെ എട്ടോളം ശ്രീജേഷുമാർക്ക് സൗജന്യമായി തലമുടി വെട്ടിക്കൊടുത്തത് അന്ന് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സമൂഹത്തിലെ ഒരുപാടു പേരുടെ സഹായം കൊണ്ടാണ് തനിയ്ക്ക് പലതും നേടാനായതെന്ന് ശ്രീരാജ് പറഞ്ഞു. കണ്ണീർ തോരാത്ത വയനാട്ടിലെ ദുരന്തഭൂമിയിൽ ചെന്ന് സ്വന്തം കുലത്തൊഴിൽ സൗജന്യമായി ചെയ്ത് തന്നാലാകുന്ന സഹായം ചെയ്യണമെന്ന തോന്നൽ അങ്ങനെയുണ്ടായതാണ്. ക്യാമ്പുകളിൽ കഴിയുന്നവർ 9847264785 എന്ന നമ്പറിൽ വിളിച്ചാൽ മുടിവെട്ടാനായി ശ്രീരാജ് അവിടെയെത്തും. വെങ്ങോല ബഥനി കവലയിൽ മാലിക്കാലയിൽ രാജപ്പന്റെയും ചന്ദ്രികയുടെയും മകനാണ് ശ്രീരാജ്. ബി. ഫാമിനു പഠിക്കുന്ന ശ്രീജയാണ് ഭാര്യ. ഏകമകൻ ശ്രീപാർത്ഥ്. 

വയനാട് ഉരുൾപൊട്ടൽ; തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്; ചാലിയാറിൽ വ്യാപക തിരച്ചിലിന് ദൗത്യസംഘം... #Wayanad_Lansdslide

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. ഐബോഡ് പരിശോധനയിൽ ബെയ്‍ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. സിഗ്നലുകൾ മനുഷ്യശരീരത്തിന്റേതാകാമെന്ന് സംശയം. ഡോഗ് സ്ക്വാഡിനെ എത്തിച്ചാകും പരിശോധന നടത്തുക.

മൃതദേഹങ്ങൾ ഒഴുകിയെത്തിയ ചാലിയാറിൽ ഇന്നും വ്യാപക തിരച്ചിലിന് ദൗത്യസംഘം. ശരീര ഭാഗങ്ങൾ ഉൾപ്പടെ ചാലിയാറിൽ നിന്ന് ഇതുവരെ 233 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ കണ്ടെത്തിയത് 2 മൃതദേഹങ്ങളും 26 ശരീരഭാഗങ്ങളുമാണ്. വനമേഖല കേന്ദ്രീകരിച്ചുള്ള തെരച്ചിലിന് ഡ്രോണുകളും ഹെലികോപ്റ്ററും എത്തും.

വിവിധ സേനകൾക്കൊപ്പം ദൗത്യത്തിൽ ആയിരത്തോളം സന്നദ്ധപ്രവർത്തകരാണ് പങ്കെടുക്കുന്നത്. ഉൾപൊട്ടലിൽ മരണസംഖ്യ 359 ആയി. തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹം സർവമതപ്രാർത്ഥനയോടെ പുത്തുമലയിൽ ഇന്നലെ രാത്രിയോടെ സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളം ഭൂമിയിലാണ് സംസ്‌കാരം നടന്നത്. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0