യുപിഐ ഇടപാടുകൾക്ക് ഫീസ്: നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ പാർലമെന്റിൽ #UPI

Post Image
കേന്ദ്രസർക്കാർ ഡിജിറ്റൽ പണമിടപാടുകളിൽ നിർണായകമായ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ (UPI) ഇടപാടുകൾക്ക് മർച്ചന്റ്സ് ഡിസ്കൗണ്ട് റേറ്റ് (MDR) എന്ന പേരിൽ 0.25 മുതൽ 0.40 ശതമാനം വരെ ഫീസ് ഈടാക്കാനാണ് പുതിയ നിർദേശം. ഇത് സംബന്ധിച്ച നിയമഭേദഗതി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ചു.

യുപിഐ പേയ്‌മെന്റ് സേവനങ്ങൾ സൗജന്യമായി നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ ബാധ്യതയാണെന്നാണ് പേയ്‌മെന്റ് സേവന രംഗത്തുള്ള കമ്പനികളുടെ പ്രധാന വാദം. ഈ ഭേദഗതി ‘മെർച്ചൻ്റ് ഡിസ്‌കൗണ്ട് റേറ്റ്’ (എംഡിആർ) ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന ഒരു നിയമപരമായ ചട്ടക്കൂടാണ്. കഴിഞ്ഞ ജൂലൈയിൽ മാത്രം യുപിഐ വഴി 29.9 ലക്ഷം കോടി രൂപയുടെ 2,360 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികളാണ് ഇതിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്.

ഉപഭോക്താക്കൾ നടത്തുന്ന ഓൺലൈൻ പേയ്മെന്റുകൾ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികൾ ബാങ്കുകൾക്കും പേയ്‌മെന്റ് പ്രൊവൈഡർമാർക്കും നൽകുന്ന ഫീസാണ് എംഡിആർ. നിലവിൽ, 2020 മുതൽ യുപിഐ, റൂപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്നില്ല. 2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിലാണ് ഈ നിർണായക ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ഈ ബിൽ പാർലമെന്റിൽ പാസായാൽ, രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളുടെ ഭാവിയിൽ വലിയ സ്വാധീനം ചെലുത്തും. ഏതെല്ലാം പേയ്‌മെന്റ് രീതികളാണ് നിരക്കുകളിൽ നിന്ന് ഒഴിവാക്കേണ്ടതെന്നും ഏതിനൊക്കെ എംഡിആർ ബാധകമാക്കണമെന്നും തീരുമാനിക്കാനുള്ള സമ്പൂർണ്ണ അധികാരം കേന്ദ്രസർക്കാരിന് ലഭിക്കും. ആവശ്യമെങ്കിൽ യുപിഐക്ക് എംഡിആർ ചുമത്താനും അതുവഴി പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിലെ കമ്പനികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും സർക്കാരിന് സാധിക്കും.


Hashtags: #UPI #DigitalPayments #IndiaNews #CentralGovernment #MDR #Parliament #Economy
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0