തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുകളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,030 സീറ്റുകളുമാണുള്ളത്. ഇതോടെ ആകെ 3,94,074 പ്ലസ് വൺ സീറ്റുകളാണ് സംസ്ഥാനത്ത് ലഭ്യമാകുന്നത്.
ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ 4,10,456 വിദ്യാർഥികളാണ് വിജയിച്ചത്. അതായത്, നിലവിലെ സീറ്റുകൾ പ്രകാരം ഏകദേശം 16,382 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാൻ സീറ്റ് ക്ഷാമം നേരിട്ടേക്കാം.
പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമില്ലാത്ത സർട്ടിഫിക്കറ്റുകൾക്കായി വിദ്യാർഥികൾ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കയറിയിറങ്ങുന്നു. പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ലെന്ന് നേരത്തേ സർക്കാരിന്റെ ഉത്തരവുണ്ട്.
2021 ഒക്ടോബർ ഏഴിന് പദ്ധതി നിർവഹണ, വിലയിരുത്തൽ നിരീക്ഷണവകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇത് അറിയാത്ത പലരും ഇത്തരം സർട്ടിഫിക്കറ്റിനായി എത്തുകയാണ്.
നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി ബുക്ക് മാത്രം മതി. സ്‌കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്.സി,എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക് മാത്രമേ വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ.
പ്ലസ് വൺ ഏകജാലക പ്രവേശന മാർഗനിർദേശം പ്രകാരം പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ കോപ്പികൾ ഹാജരാക്കിയാൽ മതി. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നവർക്ക് അവ ഹാജരാക്കുന്നതിന് നിശ്ചിത സമയപരിധി അനുവദിക്കുന്നുണ്ട്. സംവരണാനുകൂല്യങ്ങൾക്കുള്ള രേഖകൾ പ്രവേശനത്തിനുശേഷം നൽകിയാൽ മതി.
സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ച് വർഷം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ ഇത് കൂടാതെ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ നേറ്റീവ് ആയി പരിഗണിക്കാം. അപേക്ഷകന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയാൽ വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റിന് പകരമുള്ള അടിസ്ഥാന രേഖയായി ഇത് പരിഗണിക്കാം.
വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽ പെട്ടവരാണെങ്കിൽ അവരിൽ ഒരാളുടെ എസ്.എസ്.എൽ.സി രേഖയിലുള്ള ജാതി തെളിവായി പരിഗണിക്കാം.
വാട്സാപ്പ് മുഖേന വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുംവിധം പലവിധത്തിലുള്ള അറിയിപ്പുകൾ പ്രചരിക്കുന്നുണ്ട്. വിവിധ ജനസേവനകേന്ദ്രങ്ങളുടെ പേരിലും ഇത്തരം വ്യാജസന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.