തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണങ്ങളും വിപുലമായ ക്രമീകരണങ്ങളും ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
ഉത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി മാർച്ച് 2-ാം തീയതി വൈകുന്നേരം 6 മണി മുതൽ പൊങ്കാല ദിവസമായ മാർച്ച് 3-ാം തീയതി വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വാർഡുകളിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ സമയപരിധി മേഖലയിലെ എല്ലാ മദ്യവിൽപ്പനശാലകളും അടച്ചിടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കർശനമായ മാനദണ്ഡങ്ങളാണ് ഇത്തവണ മുന്നോട്ട് വെക്കുന്നത്.
അന്നദാനം, ലഘുഭക്ഷണം, പാനീയ വിതരണം എന്നിവ നടത്തുന്ന സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.
ഭക്ഷ്യസ്ഥാപനങ്ങൾ ലൈസൻസ് പകർപ്പും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ഗുണനിലവാര സർട്ടിഫിക്കറ്റും കരുതണം. ഫെബ്രുവരി 19-ന് ഭക്ഷ്യസംരംഭകർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിൽ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. പൊങ്കാല നിവേദ്യത്തിന് ശേഷം ഭക്തർക്ക് മടങ്ങിപ്പോകുന്ന നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കി ബസുകൾ ക്രമീകരിക്കും.
നിവേദ്യത്തിന് രണ്ട് മണിക്കൂർ മുൻപ് തന്നെ ബസുകൾ നിശ്ചിത കേന്ദ്രങ്ങളിൽ ഭക്തരെ കാത്ത് സജ്ജമായിരിക്കുമെന്ന് അറിയിച്ചു.
Thiruvananthapuram gears up for Pongala

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.