പത്തനംതിട്ട:പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടതിൽ എതിർദിശയിൽ വന്നിടിച്ച കാറിൻ്റെ ഡ്രൈവർക്കെതിരെ കേസ്. അശ്രദ്ധമായി വണ്ടി ഓടിച്ചതിന് കോന്നി പൊലീസ് കേസെടുത്തു.
പുനലൂർ– മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി മാമൂടിന് സമീപത്തുവച്ചുണ്ടായ അപകടത്തിലാണ് കലക്ടർ എസ് പ്രേംകൃഷൻ അടക്കമുള്ളവർക്ക് പരിക്കേറ്റത്. വെള്ളി പകൽ 3.20ഓടെ ചിറ്റൂർമുക്കിനും മാമൂടിനും ഇടയിലായിരുന്നു അപകടം. കലക്ടർ, ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കലക്ടർ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് എതിരെ അമിതവേഗത്തിൽ വന്ന ഇന്നോവ കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയപ്പോഴാണ് അപകടമുണ്ടായത്. എതിരെവന്ന കാറിലും ഡിവൈഡറിലുമിടിച്ച് കലക്ടറുടെ ഇന്നോവ കാർ തലകീഴായി മറിഞ്ഞു. നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരുമെത്തി കാറിൻ്റെ ഡോർ പൊളിച്ചാണ് കലക്ടറെയും കൂടെയുണ്ടായിരുന്നവരെയും പുറത്തിറക്കിയത്.
എതിരെവന്ന കാർ നിയന്ത്രണംവിട്ട് പോസ്‌റ്റിലിടിച്ചാണ് നിന്നത്. കൊല്ലം രണ്ടാംകുറ്റി സ്വദേശികളായ നിയാസ് (54), ഭാര്യ ഫാത്തിമ, മകൾ നിസ (മൂന്ന്), നിയാസിൻ്റെ അച്ഛൻ നിസാമുദീൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരതരമല്ല. കലക്ടർക്ക് കണ്ണിൻ്റെ ഭാഗത്തും തലയിലും ശരീരഭാഗങ്ങളിലും പരിക്കുണ്ട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്.
District Collector's car accident Case filed against driver who drove recklessly and hit him in the opposite direction

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.