തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും.
15 ഇനം സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് കിറ്റ് നൽകുക. ഒരുകിറ്റിന് 710 രൂപയോളമാണ് ചെലവ്. ആകെ 42, 83,36,610 രൂപയാണ് കിറ്റ് വിതരണത്തിന്റെ ചെലവ്. കിറ്റ് വിതരണത്തിനോടൊപ്പം കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും ഇന്നുമുതലാണ് തുടക്കമാകുന്നത്.
സെപ്‌തംബർ നാലുവരെ ജില്ലകളിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ നടത്തുക. 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയില്‍ ലഭിക്കും. പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെയാണ് വിലക്കുറവ്.
ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും. ഒരു ദിവസം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ ലഭിക്കുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പണും നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണവും ക്രമീകരിച്ചിരിക്കുന്നത്.